ബി.ജെ.പി കേരളത്തിൽ അന്യഗ്രഹ ജീവികൾ; സി.പി.എം-ബി.ജെ.പി അന്തർധാര ജനങ്ങൾ തിരിച്ചറിയുന്നുവെന്ന് ഖാർഗെ
കോഴിക്കോട്: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര മുഴുവൻ മലയാളികളും തിരിച്ചറിയുന്നുവെന്നും അവിഹിത ബന്ധത്തിന് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി എന്ന പേര് കൈവന്നിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളം ഒറ്റക്കെട്ടായി സി.ജെ.പിയെ പരാജയപ്പെടുത്തി മതേതര മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ശക്തരായ സ്ഥാനാർഥികളെ നിർത്താൻ പോലും സന്നദ്ധരാവാത്ത ബി.ജെ.പി ആഗ്രഹിക്കുന്നത് സി.പി.എം വിജയിച്ചാലും എങ്ങനെയെങ്കിലും കോൺഗ്രസ് പരാജയപ്പെടണമെന്നാണ്. എൽ.ഡി.എഫിന് സമ്മാനമായി കിട്ടുന്ന ഓരോ വോട്ടുകളും ബി.ജെ.പിക്ക് മുതൽക്കൂട്ടായി മാറും. കേരളത്തിൽ ബി.ജെ.പി ശരിക്കും അന്യഗ്രഹ ജീവികളാണ്. ഈ നാടിന്റെ ഐക്യം തകർക്കുന്ന ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് നല്ലവരായ സി.പി.എം പ്രവർത്തകർ സ്വീകരിക്കില്ല. കേരളത്തിന്റെ കടബാധ്യത ആറ് ലക്ഷം കോടി കടക്കുകയാണ്. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് എൽ.ഡി.എഫ് സർക്കാർ. ശബരിമല സ്വർണം കവർന്നവർ എന്ത് വൃത്തികേടും ഈ നാടിനോട് ചെയ്യുമെന്ന കാര്യത്തിന് സംശയം വേണ്ട.
പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളത്തെ അധഃപതിപ്പിച്ചു. മിൽമ ബൂത്തുകൾ തുടങ്ങുന്നതിന് പകരം നൂറുകണക്കിന് ബാറുകളാണ് ഇവിടെ തുടങ്ങിയത്.
മോദി രണ്ടുകോടി തൊഴിലവസരങ്ങൾ ഒരു വർഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതു പോലെ പിണറായിയും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് കേരളത്തിൽ നടന്നത്. ഇതിനെതിരെ കേരളത്തിലെ യുവത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, എ.ഐ.സി.സി വക്താവ് ഇമ്രാൻ പ്രതാപ് ഗഢി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ എം.പി, കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ എം.പി, കർണാടക മന്ത്രിമാരായ കെ.ജെ ജോർജ്, കൃഷ്ണഭൈര ഗൗഡ, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാൻ, കെ.സി അബു, യു.ഡി.എഫ് സ്ഥാനാർഥികളായ കെ.പ്രവീൺകുമാർ, കെ.ജയന്ത്, കെ.കെ രമ, പി.വി അൻവർ, ഫൈസൽ ബാബു, എം.എ റസാഖ്, പാറക്കൽ അബ്ദുല്ല, കെ.എം അഭിജിത്ത്, വിദ്യ ബാലകൃഷ്ണൻ, പി.കെ ഫിറോസ്, സി.കെ കാസിം, ഫാത്തിമ തഹ്്‌ലിയ, വി.ടി സൂരജ്, ടി.പി അഷ്റഫലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."