അമ്മയുടെ മരണം കൊലപാതകം; കൊല്ലം അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
അഞ്ചാലുംമൂട്: വീട്ടുപറമ്പിലെ കിണറ്റിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ വർഗീസിനെ (32) അഞ്ചാലുംമൂട് പൊലിസ് അറസ്റ്റ് ചെയ്തു. തൃക്കരുവ ഞാറയ്ക്കൽ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) ആണ് കൊല്ലപ്പെട്ടത്. അമ്മയെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:
കഴിഞ്ഞ 15-ാം തീയതി വൈകുന്നേരം മൂന്ന് മണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ കിണറ്റിൽ വീണെന്നു പറഞ്ഞ് വർഗീസ് തന്നെയായിരുന്നു ബഹളം വെച്ച് നാട്ടുകാരെ കൂട്ടിയത്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തുടക്കത്തിൽ അപകടമരണമെന്ന നിലയിലാണ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ അസ്വാഭാവികത പൊലിസിനെ സംശയത്തിലാക്കി. വർഗീസ് പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
മദ്യപാനവും തർക്കവും കൊലപാതകത്തിൽ കലാശിച്ചു:
വർഗീസ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.സംഭവദിവസം രാവിലെയും വർഗീസും അമ്മയും തമ്മിൽ കടുത്ത വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി അമ്മയെ കിണറ്റിലേക്ക് തള്ളിയിട്ടത്.
താനാണ് അമ്മയെ തള്ളിയിട്ടതെന്ന് വർഗീസ് ചിലരോട് വെളിപ്പെടുത്തിയതായി പൊലിസിന് സൂചന ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.അഞ്ചാലുംമൂട് എസ്.എച്ച്.ഒ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."