വോട്ട് കച്ചവട ആരോപണം: കടുത്ത നീക്കവുമായി യുഡിഎഫ്; എ.എ റഹീമിനും സി.പി.എം ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, ബിജെപി-കോൺഗ്രസ് 'ഡീൽ' ആരോപണത്തിൽ ഇടത് നേതാക്കൾക്കെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാർ. ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് ശിവകുമാർ പരാതി നൽകി. സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അരുവിക്കരയിലും തിരുവനന്തപുരം സെൻട്രലിലും കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിനായി രഹസ്യ ധാരണയുണ്ടാക്കി എന്ന എ.എ. റഹീമിന്റെ പ്രസ്താവനക്കെതിരെയാണ് നടപടി. റഹീമിന്റെ ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരോപണം ഉന്നയിച്ച റഹീമിന് പുറമെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കെതിരെയും ശക്തമായ നീക്കമാണ് ശിവകുമാർ നടത്തുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് തന്റെ വ്യക്തിത്വത്തെയും രാഷ്ട്രീയ പ്രതിച്ഛായയെയും കളങ്കപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് രണ്ട് കോടി രൂപയുടെ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ നൽകുന്നത്.
"തോൽവി ഭയന്നാണ് സി.പി.എം ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. വികസന ചർച്ചകളിൽ നിന്ന് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനാണ് ഇടത് നേതാക്കളുടെ ശ്രമം. ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളയും." എന്നും വി.എസ്. ശിവകുമാർ പറഞ്ഞു.
തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വർഗീയ ശക്തികളുമായി 'ഡീൽ' ഉറപ്പിച്ചു എന്ന തരത്തിൽ ഇടത് മുന്നണി പ്രചാരണം ശക്തമാക്കിയിരുന്നു. ഇതിന് തടയിടാനാണ് നിയമപരമായ പ്രതിരോധവുമായി യുഡിഎഫ് ക്യാമ്പ് ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
As the election campaign heats up, UDF candidate V.S. Sivakumar has initiated legal action against Left leaders over "vote-trading" allegations. Sivakumar filed a formal complaint with the Election Commission against DYFI leader A.A. Rahim, claiming his statements regarding a secret "deal" between the Congress and BJP violate the model code of conduct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."