വെറും വെടിനിർത്തലല്ല, വേണ്ടത് ശാശ്വത പരിഹാരം: നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്‌റാൻ: തങ്ങളുടെ പരമാധികാരത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട നിയമവിരുദ്ധമായ യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായകവും ശാശ്വതവുമായ നിബന്ധനകൾ വേണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാന്റെ ശക്തമായ നിലപാടുകളെ അമേരിക്കൻ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
വെറുതെ ഒരു വെടിനിർത്തൽ കരാർ അല്ല ഞങ്ങൾക്ക് വേണ്ടത്, മറിച്ച് യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്ന വ്യവസ്ഥകളാണ് ഇറാന് പ്രധാനമെന്ന് അരഗ്ചി വ്യക്തമാക്കി. ഇസ്‌ലാമാബാദ് സന്ദർശിക്കാൻ താൻ വിസമ്മതിച്ചു എന്ന വാർത്തകളെ അദ്ദേഹം തള്ളി. പാകിസ്ഥാനോട് ഇറാൻ ഭരണകൂടം കടപ്പെട്ടിരിക്കുന്നുവെന്നും സന്ദർശന കാര്യത്തിൽ തർക്കങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ ഇളവ്; കപ്പലുകൾക്ക് അനുമതി
മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഹോർമുസ് കടലിടുക്ക് വഴി മാനുഷിക സഹായങ്ങൾ എത്തിക്കുന്ന കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടിസ്ഥാന ആവശ്യങ്ങൾ വഹിച്ചുകൊണ്ടുപോകുന്ന കപ്പലുകൾക്കും മാനുഷിക സഹായങ്ങൾക്കുമുള്ള കപ്പലുകൾക്കുമാണ് പ്രത്യേക പെർമിറ്റ് നൽകുക. ഇറാനിയൻ തുറമുഖങ്ങളിലേക്കോ ഒമാൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള കപ്പലുകളിലേക്കോ പോകുന്ന ചരക്കുനീക്കങ്ങൾക്കാണ് ഈ ഇളവ് പ്രധാനമായും ബാധകമാകുന്നത്.
മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ അത് തങ്ങളുടെ സുരക്ഷയും അവകാശങ്ങളും ബലികഴിച്ചുകൊണ്ടാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."