കേരളം രാജ്യത്തിന് മാതൃക; പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തിന് സുപ്രീം കോടതിയുടെ കൈയടി
ന്യൂഡൽഹി: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തെ വാനോളം പുകഴ്ത്തി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് കോടതി നിരീക്ഷിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളെ അഭിനന്ദിച്ചത്. ജാർഖണ്ഡ് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും സിസിടിവി സ്ഥാപിക്കുന്നതിൽ ഏറെ പിന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും നിലവിൽ ക്യാമറകളുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വഴി സ്റ്റേഷനുകളിലെ തത്സമയ ദൃശ്യങ്ങൾ കാണാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. കേരളം നടപ്പിലാക്കിയ ഈ സംവിധാനത്തെക്കുറിച്ച് പഠിക്കാനും കേരളവുമായി ചർച്ച നടത്താനും കോടതി നിർദ്ദേശിച്ചു.
2020-ൽ രാജസ്ഥാനിൽ എട്ട് മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ സുപ്രധാന നിരീക്ഷണം. പൊലിസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ ക്യാമറകൾ വേണമെന്ന കർശന നിർദ്ദേശം അന്ന് കോടതി പുറപ്പെടുവിച്ചിരുന്നു.
നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കേസിൽ നേരിട്ട് ഹാജരാകാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."