സൈനിക നടപടിയിൽ നിന്ന് സാമ്പത്തിക ഉപരോധത്തിലേക്ക്; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50% അധിക തീരുവ ചുമത്തുമെന്ന് ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കെ, ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്ക് കനത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന് സൈനിക ആയുധങ്ങൾ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഉടനടി 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. സൈനിക നടപടികളിൽ നിന്ന് സാമ്പത്തിക ഉപരോധങ്ങളിലേക്ക് ട്രംപിന്റെ തന്ത്രം മാറുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന് ആയുധം നൽകുന്നവർ അമേരിക്കയിലേക്ക് അയക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 50% തീരുവ ചുമത്തും. ഇതിൽ യാതൊരുവിധ ഇളവുകളോ വിട്ടുവീഴ്ചകളോ ഉണ്ടാകില്ല എന്ന് ട്രംപ് കുറിച്ചു.
ലക്ഷ്യം റഷ്യയോ?
ഏതെങ്കിലും രാജ്യത്തിന്റെ പേര് ട്രംപ് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, പ്രധാനമായും റഷ്യയെ ലക്ഷ്യം വെച്ചുള്ളതാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. യുദ്ധസമയത്ത് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളുടെയും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ റഷ്യ ഇറാനുമായി പങ്കുവെച്ചതായി ഉക്രേനിയൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
റഷ്യൻ, ഇറാനിയൻ ഹാക്കർമാർ സൈബർ മേഖലയിൽ സഹകരിക്കുന്നതായും വിവരങ്ങളുണ്ട്. മാർച്ചിലെ അവസാന പത്ത് ദിവസങ്ങളിൽ മാത്രം 11 മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലായി 24 തന്ത്രപ്രധാന സർവേകൾ റഷ്യൻ ഉപഗ്രഹങ്ങൾ നടത്തിയതായാണ് സൂചന. അമേരിക്കൻ സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണപ്പാടങ്ങൾ തുടങ്ങി 46 കേന്ദ്രങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ഈ സർവേകൾക്ക് പിന്നാലെ ഇറാൻ ഈ മേഖലകളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നു.
തന്ത്രപ്രധാന മേഖലകളിൽ നിരീക്ഷണം
തുർക്കി, ജോർദാൻ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ സൈനിക മേഖലകളിൽ റഷ്യൻ ഉപഗ്രഹങ്ങൾ ഒന്നിലധികം തവണ നിരീക്ഷണം നടത്തിയതായാണ് റിപ്പോർട്ട്. കൂടാതെ ഇസ്റാഈൽ, ഖത്തർ, ഇറാഖ്, ബഹ്‌റൈൻ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമായിരുന്നു. ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലും റഷ്യൻ സാന്നിധ്യം വർധിച്ചതായി വിവരമുണ്ട്.
ഇറാനിയൻ നാഗരികതയെ തകർക്കുന്ന രീതിയിലുള്ള കടുത്ത ബോംബാക്രമണം നടത്തുമെന്ന മുൻ ഭീഷണിയിൽ നിന്ന്, അവസാന നിമിഷം ഉണ്ടായ കരാറിലൂടെയാണ് ട്രംപ് പിന്നോട്ട് പോയത്. എന്നാൽ, ദുർബലമായ വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ പുതിയ സാമ്പത്തിക ഉപരോധം ആഗോള തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."