'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു
ബ്രസീലിയ:പ്രകൃതിയുടെ സംരക്ഷകരായ തദ്ദേശീയ ജനത തങ്ങളുടെ മണ്ണും നിലനിൽപ്പും സംരക്ഷിക്കാനായി തെരുവിലിറങ്ങുന്നു.. ബ്രസീലിലെ ആമസോൺ വനമേഖലയിൽ കനേഡിയൻ കമ്പനിയുടെ സ്വർണ്ണ ഖനിക്കെതിരെ ഷിംഗ്യു ജനതയും, ഒഡീഷയിലെ റായഗഡയിൽ വേദാന്തയുടെ ബോക്സൈറ്റ് ഖനിക്കെതിരെ ആദിവാസികളും ഒരേസമയം പ്രക്ഷോഭത്തിലാണ്.
ബ്രസീലിയയെ വിറപ്പിച്ച് ഷിംഗ്യു മാർച്ച്
2026 ഏപ്രിൽ 7-ന് ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ നടന്ന 'ഫ്രീ ലാൻഡ് ക്യാമ്പ്' (ATL) പ്രതിഷേധം ലോകശ്രദ്ധ ആകർഷിച്ചു. 7,000-ത്തിലധികം തദ്ദേശീയരാണ് ആമസോണിന്റെ പോഷകനദിയായ സിംഗു തീരത്തെ ഖനനത്തിനെതിരെ മാർച്ച് നടത്താൻ ഒത്തുകൂടിയത്.
കനേഡിയൻ കമ്പനിയായ ബെലോ സൺ നിർമ്മിക്കാനൊരുങ്ങുന്ന 'വോൾട്ട ഗ്രാൻഡെ' സ്വർണ്ണ ഖനി ന്യൂയോർക്ക് നഗരത്തിന്റെ ഇരട്ടി വലിപ്പമുള്ള (1,735 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ നശിപ്പിക്കുമെന്നാണ് ആമസോൺ വാച്ചിന്റെ റിപ്പോർട്ട് നൽകുന്ന സൂചന.
ഖനനമാലിന്യങ്ങൾ തടഞ്ഞുനിർത്തുന്ന അണക്കെട്ടുകൾ തകർന്നാൽ നദിയിലെ ജീവൻ തുടച്ചുനീക്കപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പും നൽകുന്നുണ്ട്.
ഈ പദ്ധതി നേരിട്ട് ബാധിക്കുന്ന 57-ഓളം തദ്ദേശീയ സമൂഹങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് നേതാവായ സോൾ ജുറുന ആരോപിച്ചു. "ഞങ്ങളെ അദൃശ്യരാക്കി മാറ്റാനാണ് സർക്കാരും കമ്പനിയും ശ്രമിക്കുന്നത്" എന്ന് സിക്രിൻ നേതാവ് എൻഗ്രെൻകരാറ്റി ഇതിനെതിരെ പ്രതികരിച്ചു.
ഒഡീഷയിൽ പൊലിസ് അതിക്രമം; ഐക്യദാർഢ്യവുമായി സിവിൽ സൊസൈറ്റി
സമാനമായ രീതിയിൽ ഒഡീഷയിലെ റായഗഡ ജില്ലയിലുള്ള സിജിമാലി കുന്നുകളിലും പ്രക്ഷോഭം ശക്തമാവുകയാണ്. വേദാന്ത ഗ്രൂപ്പിന്റെ ബോക്സൈറ്റ് ഖനിക്കെതിരെ സമരം ചെയ്യുന്ന ആദിവാസികൾക്ക് നേരെ പൊലിസ് ക്രൂരമായ അതിക്രമം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.കാന്തമാൽ ഗ്രാമവാസികളെ ഉറക്കത്തിൽ പൊലിസ് ആക്രമിച്ചതായും ഭൂമി ഒഴിഞ്ഞുപോകാത്തവരെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനെതിരെ ഏപ്രിൽ 8-ന് ഭുവനേശ്വറിൽ വിവിധ മനുഷ്യാവകാശ സംഘടനകൾ ഒത്തുകൂടി. ‘വേദാന്ത ഗോ ബാക്ക്’, ‘സേവ് സിജിമാലി’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം.
ലോകം കേൾക്കേണ്ട സന്ദേശം
സ്വർണ്ണത്തേക്കാളും,അലുമിനിയത്തേക്കാളും വില തങ്ങളുടെ ജീവനും പ്രകൃതിക്കും നൽകണമെന്നാണ് ലോകത്തിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഈ ആദിവാസി ശബ്ദങ്ങൾ ഒരേപോലെ ആവശ്യപ്പെടുന്നത്. ഖനന മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന നയങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്ന ശക്തമായ താക്കീതാണ് ബ്രസീലിയയിലെയും ഭുവനേശ്വറിലെയും തെരുവുകൾ നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."