പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ അക്രമം. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് ഓഫിസുകൾ തകർക്കുകയും യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സംഘർഷബാധിത പ്രദേശങ്ങളിൽ വൻ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പയ്യന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ സി.പി.എം ബ്രാഞ്ചംഗം ടി. പുരുഷോത്തമന്റെ വീട് ആക്രമിച്ചു. വീടിന്റെ ജനൽചില്ലുകൾ തകർത്ത അക്രമിസംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീവെച്ചു നശിപ്പിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടാതെ, വി. കുഞ്ഞികൃഷ്ണനായി ചുമരെഴുത്ത് നടത്തിയ കോൺഗ്രസ് അനുഭാവിയുടെ വീടിന്റെ മതിലും തകർത്തിട്ടുണ്ട്. മുൻ നഗരസഭ കൗൺസിലർ പി.വി. സുഭാഷിന്റെ വീടിന് മുന്നിൽ റീത്ത് വെച്ചതായും റിപ്പോർട്ടുകളുണ്ട്.
തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. ഓഫിസിനകത്തെ ഫർണിച്ചറുകൾ പൂർണ്ണമായും തകർത്ത നിലയിലാണ്. മുല്ലക്കൊടിയിൽ യു.ഡി.എഫ് ഏജന്റ് ഭാസ്‌കരന്റെ വീട് ആക്രമിക്കുകയും സ്‌കൂട്ടർ തകർക്കുകയും ചെയ്തു. മാലൂരിൽ ബി.ജെ.പി ഏജന്റ് റിജീഷിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ആക്രമണങ്ങൾക്ക് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, മയ്യിലിൽ എൽ.ഡി.എഫ് ഏജന്റ് പി.പി. പ്രകാശനെ കോൺഗ്രസ് പ്രവർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചതായി സി.പി.എമ്മും പരാതിപ്പെട്ടു.
സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ വോട്ടെടുപ്പ് ദിവസം നായ്ക്കുരണപ്പൊടി (വെൽവെറ്റ് ബീൻ) വിതറിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും ഈ അതിക്രമം നടന്നത്.
ധർമടത്ത് ഏജന്റുമാർ ഇരിക്കുന്ന ബെഞ്ചിലാണ് പൊടി വിതറിയത്. പാനൂരിൽ വോട്ടർമാരുടെ വരിയിലേക്ക് പൊടി എറിഞ്ഞതിനെ തുടർന്ന് വോട്ടെടുപ്പ് ഏറെനേരം തടസ്സപ്പെട്ടു. കാസർകോട് മഹിള കോൺഗ്രസ് നേതാവ് രതിലയ്ക്ക് നേരെ പൊടി വിതറിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായ്ക്കുരണ പ്രയോഗത്തിൽ പൊലിസ് കേസെടുക്കുന്നുണ്ടെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തു തെളിയിക്കാൻ പ്രയാസമായതിനാൽ ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബി.എൻ.എസ് (BNS) വകുപ്പുകൾ പ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവുമാണ് ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നത്.
ഇടുക്കി അടിമാലിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചാത്തനാട്ട് റോയിക്ക് നേരെ സി.പി.എം പ്രവർത്തകർ വടിവാൾ ആക്രമണം നടത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും വടിവാൾ കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ റോയി ആശുപത്രിയിൽ ചികിത്സയിലാണ്.
Widespread violence broke out in Kannur district, specifically in Payyannur and Taliparamba, following the assembly elections. Attackers targeted the homes of UDF and LDF workers, set fire to a car, and vandalized several Congress offices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."