ഛത്തീസ്ഗഢിൽ പവർ പ്ലാന്റ് ബോയിലർ പൊട്ടിത്തെറിച്ചു: ഒമ്പത് മരണം; നിരവധി പേർക്ക് പരുക്ക്
റായ്പൂർ: ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് പവർ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സിംഗിതാരായ് ഗ്രാമത്തിലെ പ്ലാന്റിലുള്ള ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റ മുപ്പതിലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലാന്റിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
അപകടസമയത്ത് നിരവധി തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ജോലിയിലായിരുന്നു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന പലരെയും പൊലിസും അഗ്നിശമന സേനയും ചേർന്ന് പുറത്തെത്തിച്ചു. പരുക്കേറ്റവരെ റായ്ഗഡിലെ ഫോർട്ടിസ് ആശുപത്രിയിലും സമീപത്തെ മെഡിക്കൽ കോളജുകളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒമ്പത് പേർ മരിച്ച വിവരം ശക്തി ജില്ലാ കളക്ടർ അമൃത് വികാസ് ടോപ്‌നോ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേർ സംഭവസ്ഥലത്ത് വെച്ചും അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പ്ലാന്റിനുള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
At least nine people were killed and several others sustained injuries following a massive boiler explosion at a power plant in Chhattisgarh. vedanta blast
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."