മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ ലൈംഗികാധിക്ഷേപം: 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീൽ സുപ്രിം കോടതി തള്ളി; ശിക്ഷ നിലനിൽക്കും
ന്യൂഡൽഹി: കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർപേഴ്സണെതിരെ ലൈംഗിക ചുവയോടെ വ്യാജവാർത്ത പ്രസിദ്ധീകരിച്ച കേസിൽ 'ലേറ്റസ്റ്റ്' സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധിച്ച ശിക്ഷാവിധി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ സുപ്രിം കോടതി തള്ളി.
പിഴത്തുക കെട്ടിവെക്കാൻ കോടതി നൽകിയ നിർദ്ദേശം രണ്ടുതവണയിലധികം ലംഘിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ശിക്ഷാ നടപടികളിൽ ഇളവ് തേടിയായിരുന്നു ഹരജിക്കാരൻ സുപ്രിം കോടതിയെ സമീപിച്ചത്. ഇതോടെ ശിക്ഷയും പിഴയും അരവിന്ദൻ അനുഭവിക്കേണ്ടി വരും.
2013-ലാണ് മുസ്‌ലിം ലീഗ് നേതാവും കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സണുമായിരുന്ന ഹസീന താജുദ്ദീനെതിരെ ലേറ്റസ്റ്റ് പത്രത്തിൽ അവർക്കെതിരെ അശ്ലീല ചുവയുള്ളതും അപകീർത്തികരവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചത്. തുടർന്ന് നടന്ന നിയമപോരാട്ടത്തിൽ 2019-ൽ ഹോസ്ദുർഗ് കോടതി അരവിന്ദന് തടവുശിക്ഷയും പിഴയും വിധിച്ചു.
ഈ വിധിക്കെതിരെ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും രണ്ട് കോടതികളും ശിക്ഷ ശരിവെക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് അരവിന്ദൻ സുപ്രിം കോടതിയെ സമീപിച്ചത്. എന്നാൽ, അപ്പീൽ പരിഗണിക്കവേ പിഴത്തുക കെട്ടിവെക്കാൻ കോടതി രണ്ടുതവണ അവസരം നൽകിയിട്ടും അത് പാലിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെ കോടതി അപ്പീൽ തള്ളുകയായിരുന്നു.
ശിക്ഷിക്കപ്പെട്ടതിന് ശേഷവും ഹസീന താജുദ്ദീനെതിരെ പത്രത്തിലൂടെ അശ്ലീല വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നുവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അരവിന്ദനെതിരെ സമാന സ്വഭാവമുള്ള ആറിലധികം കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
"സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നത് മാധ്യമപ്രവർത്തനമല്ലെന്നും അർഹമായ ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കണമെന്നും" പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
പരാതിക്കാരിക്ക് വേണ്ടി അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ, അനിരുധ് കെ.പി എന്നിവരും സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. ഹർഷദ് വി. ഹമീദ്, ദിലീപ് പൂളക്കോട്ട് എന്നിവരും ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശ്രീറാം പറക്കാട്ട് ഹാജരായി.
The Supreme Court of India has upheld the conviction of Aravindan Manikkoth, managing editor of the Latest evening daily, for publishing sexually colored and defamatory news against Haseena Tajuddin, a Muslim League leader and former Kanhangad Municipal Chairperson.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."