'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ
തിരുവനന്തപുരം: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ. കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ പുനർ അന്വേഷണം നടക്കട്ടെയെന്നും ആരാണ് ഇതിന് പിന്നിലെന്ന് പ്രതികളെ കണ്ടുപിടിക്കട്ടെയെന്നും ശൈലജ വ്യക്തമാക്കി.
വടകരയിൽ താൻ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും അവിടെ വർഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം. അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ആഭ്യന്തര വകുപ്പിന്റെ നടപടിയെ വടകര എംപി ഷാഫി പറമ്പിൽ പൂർണ്ണമായി സ്വാഗതം ചെയ്തു.
"സിപിഎം ആസൂത്രിതമായി നിർമ്മിച്ച വ്യാജരേഖ"; കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പിൽ
സർക്കാർ നടപടിയെ സ്വാഗതം ചെയ്യുമ്പോഴും കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായാണ് വടകര എംപി ഷാഫി പറമ്പിൽ രംഗത്തെത്തിയത്. വടകരയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് 'കാഫിർ' വ്യാജ സ്‌ക്രീൻഷോട്ടെന്ന് ഷാഫി ആരോപിച്ചു.
"ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും." ഷാഫി പറമ്പിൽ പറഞ്ഞു.
മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായും ആരോപണം
സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ പൊലിസ് ശ്രമിച്ചതായി ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പൊലിസിന്റെയും ആഭ്യന്തര വകുപ്പിന്റെയും അന്നത്തെ നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നു.
യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസപ്പെടുത്തുകയുമാണ് ചെയ്തതെന്നും ഷാഫി ആരോപിച്ചു. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ എസ്ഐടി അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. വരും ദിവസങ്ങളിൽ വടകര കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പോരാട്ടം ഈ അന്വേഷണ പ്രഖ്യാപനത്തോടെ കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."