യാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം
അബൂദബി: വിമാന യാത്രക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന വിമാനത്താവളത്തിനുള്ളിലെ കാഴ്ചകളും സൗകര്യങ്ങളും ഇനി യാത്ര ചെയ്യാത്തവർക്കും ആസ്വദിക്കാം. അബുദബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടാണ് യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കുമായി (Residents) ബോർഡിംഗ് പാസ് ഇല്ലാതെ വിമാനത്താവളത്തിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്നത്.
എട്ട് ആഴ്ചത്തേക്ക് ലഭ്യമാകുന്ന ഈ പ്രത്യേക പദ്ധതിയിലൂടെ വിമാനത്താവളത്തിനുള്ളിലെ റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് കേന്ദ്രങ്ങൾ, മറ്റു വിനോദസൗകര്യങ്ങൾ എന്നിവ ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയും.
പ്രവേശനം എങ്ങനെ?
സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ക്യുആർ കോഡ് (QR Code) ഉൾപ്പെടുന്ന ഒരു ഡിജിറ്റൽ സെക്യൂരിറ്റി പാസ് ലഭിക്കും. വിമാനത്താവളത്തിൽ പ്രവേശിക്കുന്ന സമയത്തും, ഉള്ളിലെ വിവിധ കേന്ദ്രങ്ങളിലും, തിരികെ ഇറങ്ങുമ്പോഴും ഈ പാസ് സ്കാൻ ചെയ്യേണ്ടതുണ്ട്. പരമാവധി 5 മണിക്കൂർ വരെയാണ് ഒരു സമയം സന്ദർശനത്തിനായി അനുവദിച്ചിരിക്കുന്നത്.
സാധാരണയായി വിമാനത്തിൽ യാത്ര പോകുന്നവർക്ക് മാത്രം കാണാൻ സാധിക്കുന്ന എയർപോർട്ടിനുള്ളിലെ അത്യാധുനിക സൗകര്യങ്ങൾ നേരിട്ട് കണ്ടറിയാനുള്ള മികച്ച അവസരമാണ് അധികൃതർ ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
ഈ നിർദേശങ്ങൾ പാലിക്കണം
* സുരക്ഷാ പാസ് മടക്കി നൽകണം: സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ സുരക്ഷാ പാസ് നിർദിഷ്ട സ്ഥലത്ത് തിരികെ നൽകണം. പാസ് തിരികെ നൽകാത്തവർക്ക് ഭാവിയിൽ ഇത്തരം സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തിയേക്കാം.
* ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക്: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്താവളത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല.
* കുട്ടികൾക്ക് നിയന്ത്രണം: 18 വയസ്സിന് താഴെയുള്ള കുട്ടികൾ സന്ദർശനത്തിന് എത്തുമ്പോൾ നിർബന്ധമായും മുതിർന്നവർ ഒപ്പമുണ്ടാകണം.
English summary : Abu Dhabi's Zayed International Airport has launched a new Shopping Pass campaign, allowing UAE residents to access the terminal's facilities without a boarding pass, marking a first-of-its-kind initiative for the capital's aviation landmark
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."