കോടതികളിലെ എ.ഐ ഉപയോഗം: കരട് ചട്ടങ്ങൾ പുറത്തിറക്കി സുപ്രിംകോടതി
ന്യൂഡൽഹി: രാജ്യത്തെ കോടതികളിലും ട്രൈബ്യൂണലുകളിലും കൃത്രിമ ബുദ്ധി (എ.ഐ) ഉപയോഗിക്കുന്നതിന് സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് രൂപീകരിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി സുപ്രിംകോടതി. സുതാര്യത, ഉത്തരവാദിത്തം, ഡാറ്റാ സംരക്ഷണം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നീ അടിസ്ഥാന തത്വങ്ങളുടെ അടിസ്ഥാനത്തിലണ് കരട് രൂപകൽപന ചെയ്തിരിക്കുന്നത്.
സുപ്രിംകോടതി, ഹൈക്കോടതികൾ, ട്രൈബ്യൂണലുകൾ, ന്യായനിർവഹണ ചുമതലയുള്ള നിയമപരമായ കമ്മിഷനുകൾ എന്നിവിടങ്ങളിലെ ന്യായപരവും ഭരണപരവുമായ പ്രവർത്തനങ്ങളിൽ എ.ഐ ഉപയോഗിക്കുന്നതിനാണ് ഈ ചട്ടങ്ങൾ ബാധകമാകുന്നത്. കരടിൽ പൊതുജനങ്ങളിൽനിന്നും വിവിധ പങ്കാളികളിൽനിന്നും ജൂൺ 20വരെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്.
കോടതികളിലെ ഹരജികളിൽ എ.ഐ ഉപയോഗിച്ചു തയാറാക്കിയ വ്യാജ വിധിന്യായങ്ങളും ശരിക്കുമുള്ള വിധിയുടെ വ്യാജ ഉദ്ദരണികളും ഉൾപ്പെട്ട സാഹചര്യത്തിലാണിത്. നിയമം, വസ്തുത, നീതി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ജഡ്ജിമാർക്കു മാത്രമായിരിക്കും. എ.ഐയുടെ സഹായത്തോടെ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ന്യായാധിപർക്കായിരിക്കും.
കേസ് മാനേജ്‌മെന്റ്, ലിസ്റ്റ് തയാറാക്കൽ, ഹിയറിങ് ഷെഡ്യൂളിങ്, ഡോക്കറ്റ് പ്രാഥമിക ക്രമീകരണം, കോടതി നടപടികളുടെ ഓട്ടോമേറ്റഡ് ട്രാൻസ്‌ക്രിപ്ഷൻ, വിധികൾ, ഉത്തരവുകൾ, ഹരജികൾ എന്നിവയുടെ വിവർത്തനം (മനുഷ്യ പരിശോധനയ്ക്ക് വിധേയമായി), നിയമ ഗവേഷണം, ഉദ്ധരണി പരിശോധന, രേഖകളുടെ സംഗ്രഹം, ഭരണപരമായ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ, വിധികളുടെയും കോടതി രേഖകളുടെയും അനോണിമൈസേഷൻ തുടങ്ങിയ മേഖലകളിൽ എ.ഐ ഉപയോഗിക്കാം.
നീതി ലഭ്യത മെച്ചപ്പെടുത്തുന്നതിനും കേസുകളിലെ കാലതാമസം കുറയ്ക്കുന്നതിനും ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന എ.ഐ സംവിധാനങ്ങൾ കോടതികൾ സജീവമായി വിന്യസിക്കണം.
കേസുകളിൽ, ജഡ്ജിമാർ എ.ഐക്ക് വിട്ടുകൊടുക്കാതെ സ്വതന്ത്രമായി വിധിനിർണയം നടത്തണം. ജാമ്യയോഗ്യത നിർണയിക്കുക, വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത വിലയിരുത്തുക, ഒളിവിൽ പോകാനുള്ള സാധ്യത കണക്കാക്കുക, സാക്ഷികളുടെ വിശ്വാസ്യത പരിശോധിക്കുക, കക്ഷികളുടെയോ സാക്ഷികളുടെയോ ഭാവി പെരുമാറ്റം പ്രവചിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി എ.ഐ ഉപയോഗിക്കരുത്.
ന്യായാധിപന്മാരുടെയോ അഭിഭാഷകരുടെയോ കേസിലെ കക്ഷികളുടെയോ കോടതി നടപടികളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തിയുടെയോ നിരന്തര നിരീക്ഷണത്തിനും എ.ഐ ഉപയോഗിക്കാൻ പാടില്ല.
അഭിഭാഷകരും കക്ഷികളും ഹരജികൾ, രേഖകൾ, തെളിവുകൾ എന്നിവ തയാറാക്കുന്നതിന് എ.ഐ ഉപയോഗിക്കുന്നുവെങ്കിൽ അതിന്റെ സ്വഭാവവും വ്യാപ്തിയും കോടതിയെ അറിയിക്കണം. ജൂൺ 20 വരെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് പൊതുജനങ്ങൾക്കും വിവിധ പങ്കാളികൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.
The Supreme Court of India has released a set of draft rules regarding the use of Artificial Intelligence (AI) in court proceedings. The guidelines aim to regulate how AI tools can be utilized in legal processes, ensuring technology is integrated safely and responsibly without compromising judicial integrity and data privacy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."