ഗവർണറെ കണ്ടാൽ എഴുന്നേൽക്കണം, കയ്യടിക്ക് നിയന്ത്രണം; വിചിത്ര നിർദേശങ്ങളടങ്ങിയ ഉത്തരവ് പിൻവലിച്ച് കാലടി സർവകലാശാല
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ പുറപ്പെടുവിച്ച വിചിത്ര നിർദേശങ്ങളടങ്ങിയ സർക്കുലർ പിൻവലിച്ചു. വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശങ്കരജയന്തി ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദ ഉത്തരവ്.
അസിസ്റ്റന്റ് രജിസ്ട്രാർ ഒപ്പിട്ട് പുറത്തിറക്കിയ സർക്കുലറിൽ ജനാധിപത്യ വിരുദ്ധമെന്ന് തോന്നിക്കുന്ന നിരവധി നിർദേശങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും സദസ്സിലുള്ളവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കണം. ഗവർണറുടെ പ്രസംഗത്തിന് ശേഷം 'നിയന്ത്രിതമായി' മാത്രമേ കയ്യടിക്കാൻ പാടുള്ളൂ. ചടങ്ങ് തീരുന്നത് വരെ അനാവശ്യ ചലനങ്ങൾ പാടില്ല. ഗവർണർ മടങ്ങുന്നത് വരെ ആരും ഹാളിന് പുറത്തേക്ക് പോകരുത്. ഫോണുകൾ സൈലന്റ് മോഡിലാക്കണം, അനുവാദമില്ലാതെ വേദിയിലേക്കോ ഗവർണറുടെ അടുത്തേക്കോ പോകരുത് തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുണ്ടായത്.
സർവകലാശാലയുടെ നടപടിക്കെതിരെ അധ്യാപക സംഘടനകളും വിദ്യാർഥി യൂണിയനുകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതുമായ നിർദേശങ്ങളാണിതെന്ന് വിമർശനം ഉയർന്നു.
വിവാദം കൊഴുത്തതോടെ പഴയ സർക്കുലർ റദ്ദാക്കി പുതിയത് പുറത്തിറക്കാൻ സർവകലാശാല അധികൃതർ നിർബന്ധിതരായി. പുതിയ ഉത്തരവിൽ എഴുന്നേറ്റ് നിൽക്കണമെന്നോ, കയ്യടി നിയന്ത്രിക്കണമെന്നോ ഉള്ള വിവാദ പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ജനാധിപത്യപരമായ മര്യാദകൾ ലംഘിക്കുന്ന നിർദേശങ്ങൾ പിൻവലിച്ചതോടെയാണ് ക്യാമ്പസിലെ പ്രതിഷേധം തണുത്തത്.
The Sree Sankaracharya University of Sanskrit in Kalady has withdrawn a controversial circular that issued strict protocol guidelines for an event attended by the Governor. The order originally mandated that students and staff must stand when the Governor enters and prohibited clapping during the ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."