കടുത്ത ചൂട്; സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം കുത്തനെ ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷമായതോടെ ക്ഷീരമേഖലയും പ്രതിസന്ധിയില്‍. ഉയര്‍ന്ന താപനിലയുടെ ആഘാതം കന്നുകാലികളെ ബാധിച്ചതോടെ പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവാണ് അനുഭവപ്പെടുന്നത്. ചൂട് മൂലമുള്ള 'ഹീറ്റ് സ്‌ട്രെസ്' വ്യാപകമായതോടെ തീറ്റയെടുക്കല്‍ കുറയുക, ശരീര താപനില ഉയരുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കന്നുകാലികളിൽ വ്യാപകമാണ്.
ചൂട് ശക്തമായതോടെ കന്നുകാലികളുടെ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോട്ടയം കുറവിലങ്ങാട്ടെ ഒരു സ്വകാര്യ ഫാമില്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം പശു ചത്ത സംഭവം കര്‍ഷകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ട് പശുക്കളും ഒരു ആടും ചൂടിന്റെ ആഘാതം മൂലം ചത്തതായി കര്‍ഷകരും സംഘടനകളും വ്യക്തമാക്കുന്നു. പാൽ ഉൽപാദനത്തില്‍ 40 ശതമാനം വരെ ഇടിവുണ്ടായതായും കണക്കുകള്‍ നിരത്തി കര്‍ഷകര്‍ പറയുന്നു.വേനല്‍ ശക്തമായതോടെ പച്ചപ്പുല്ലിന്റെ ക്ഷാമവും രൂക്ഷമായി. പല ഭാഗങ്ങളിലും പുല്ല് കൃഷികളടക്കം ഉണങ്ങി നശിച്ചിരിക്കുകയാണ്. ഇതോടെ വൈക്കോല്‍, പൈനാപ്പിള്‍ പോലുള്ള പകരം തീറ്റകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. 20 കിലോഗ്രാം വൈക്കോല്‍ റോളിന് 240 മുതല്‍ 260 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. 50 കിലോഗ്രാം കാലിത്തീറ്റ ചാക്കിന് 1500 രൂപയ്ക്ക് മുകളിലാണ് വില. ഒരു പശുവിന് പ്രതിദിനം 100 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. പല സ്ഥലങ്ങളിലും ജലക്ഷാമം മൂലം ആവശ്യത്തിന് വെള്ളം ലഭ്യമല്ല. ഇത്തരം സാഹചര്യങ്ങൾ കാരണം പാല്‍ ഉല്‍പാദനച്ചെലവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 15 ലിറ്റർ പാല്‍ തരുന്ന ഒരുപശുവിന് ദിനംപ്രതി ഏകദേശം 500 രൂപവരെ ചെലവ് വരുന്നതായാണ് കണക്കുകള്‍.
വേനലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം ഏകദേശം 40 ശതമാനം വരെ കുറഞ്ഞതായി കേരള ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബിജുമോന്‍ തോമസ് സുപ്രഭാതത്തോട് പറഞ്ഞു.
പാല്‍വില വര്‍ധിപ്പിക്കാത്തതും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. അവസാനമായി 2022 ഡിസംബറിലാണ് പാല്‍വില കൂട്ടിയത്. അതിനുശേഷം ഉല്‍പാദനച്ചെലവ് ഏകദേശം 35 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. തീറ്റച്ചെലവ് മാത്രമല്ല, കൂലിച്ചെലവും വൈദ്യുതിച്ചെലവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളി ക്ഷാമവും ഡെയറി മേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ്' - ബിജുമോന്‍ തോമസ് പറഞ്ഞു.
പശുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനയും കര്‍ഷകര്‍ക്ക് ഭാരം കൂട്ടുന്നുണ്ട്. മുമ്പ് 75,000 മുതല്‍ 80,000 രൂപ വരെ നല്‍കി വാങ്ങിയിരുന്ന മുന്തിയ ഇനം പശുക്കള്‍ക്ക് ഇപ്പോള്‍ 1.5 ലക്ഷം മുതല്‍ 1.6 ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടിവരുന്നുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായതിനാല്‍ ചത്തു പോകുന്നതും ഒപ്പം ഉല്‍പാദനക്കുറവും മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും കർഷകർ പറയുന്നു.
കടുത്ത ചൂടും ഉയര്‍ന്ന ഉല്‍പാദനച്ചെലവും എല്ലാം ക്ഷീരമേഖലയെ ഗുരുതര പ്രതിസന്ധിയിലേക്കാണ് തള്ളിയിരിക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇല്ലെങ്കില്‍ മേഖല വിട്ടൊഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."