ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ സുവർണ്ണ അധ്യായമായിരുന്ന ജസ്പാൽ റാണ (49) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് അന്ത്യം. യാത്രയിൽ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മ്യൂണിക്കിൽ വെച്ചുതന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും അസിഡിറ്റി ആണെന്ന് കരുതി അദ്ദേഹം യാത്ര തുടരുകയായിരുന്നുവെന്ന് സഹോദരൻ സുബാഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മടക്കയാത്രയിൽ അസ്വസ്ഥത കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു. മുൻ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവും പ്രമുഖ പരിശീലകനുമാണ് ജസ്പൽ റാണ.
1976 ജൂൺ 28-ന് ഉത്തരാഖണ്ഡിലാണ് ജസ്പാൽ റാണ ജനിക്കുന്നത്. 1994-ൽ മിലാനിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയാണ് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേവർഷം നടന്ന ഏഷ്യൻ ഗെയിംസിലും അദ്ദേഹം സ്വർണം കൊയ്തു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലുടനീളം നിരവധി മെഡലുകൾ റാണ വാരിക്കൂട്ടി. ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഷൂട്ടർമാരിൽ ഒരാളും കൂടിയാണ് റാണ. ഒമ്പത് സ്വർണമടക്കം 15 മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ നിന്ന് മാത്രം അദ്ദേഹം നേടിയത്.
2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡിനൊപ്പമെത്തുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന പ്രകടനം. രാജ്യം അദ്ദേഹത്തെ 1994-ൽ അർജുന അവാർഡും 1997-ൽ പത്മശ്രീയും നൽകി ആദരിച്ചിരുന്നു.
ചാമ്പ്യന്മാരെ വാർത്തെടുത്ത ദ്രോണാചാര്യർ
മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷം 2012-ലാണ് റാണ പരിശീലകന്റെ കുപ്പായം അണിയുന്നത്. ഇന്ത്യയിൽ അനവധി പിസ്റ്റൾ ഷൂട്ടർമാരെ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. 2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ-പെർഫോമൻസ് പരിശീലകനായി നിയമിച്ചിരുന്നു. പരിശീലന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2020-ൽ രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ അവാർഡ് നൽകി.
മനു ഭാക്കർ, സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങി ഇന്ത്യയുടെ ലോകോത്തര ഷൂട്ടർമാരുടെ വളർച്ചയ്ക്ക് പിന്നിൽ ജസ്പാൽ റാണയുടെ ശിക്ഷണമുണ്ടായിരുന്നു. പ്രത്യേകിച്ച്, 2024-ലെ പാരീസ് ഒളിമ്പിക്സിൽ മനു ഭാക്കർ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിച്ചതിന് പിന്നിൽ കോച്ച് എന്ന നിലയിൽ റാണയുടെ പങ്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ജസ്പാൽ റാണയുടെ അപ്രതീക്ഷിത വിയോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. "അസാധാരണനായ കായികതാരവും മികച്ച പരിശീലകനുമായിരുന്നു ജസ്പാൽ റാണ. ആഗോള വേദിയിൽ ഇന്ത്യയുടെ പെരുമ ഉയർത്തിയ അദ്ദേഹത്തിന്റെ വിയോഗം കായിക ലോകത്തിന് വലിയ നഷ്ടമാണ്," എന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. റാണയുടെ വേർപാട് ഇന്ത്യൻ കായികരംഗത്തിന്, പ്രത്യേകിച്ച് ഷൂട്ടിങ് മേഖലയ്ക്ക് നികത്താനാകാത്ത വലിയൊരു നഷ്ടമാണ്.
Renowned Indian shooter Jaspal Rana has passed away. A legendary figure in Indian sports, Rana was a multi-time Asian Games gold medalist and a Commonwealth Games champion. Renowned for his exceptional skill in the 25m center fire pistol event, he was honored with the Arjuna Award and later became a highly successful coach, shaping the careers of India's next generation of elite shooters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."