അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്
മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റിക സ്‌റ്റേഡിയത്തിന് 83000ൽ അധികം പേരെ ഉൾക്കൊള്ളാനാവും. അവിടെ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നു. തിങ്ങിനിറഞ്ഞ അസ്റ്റികയിലെ കാണികളെ സാക്ഷിയാക്കി മത്സരത്തിന്റെ ഒമ്പതാം മനുട്ടിൽ 2026 ലോകകപ്പിലെ ആദ്യ ഗോൾ പിറന്നു. ആഫ്രിക്കൻ ഗോൾകീപ്പർ റോൻവൻ വില്യംസിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ഒരു 29കാരൻ ആഹ്ലാദ നൃത്തമാടുന്നു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും ആദ്യ ഗോൾ തങ്ങളുടെ താരംതന്നെ നേടുകയും ചെയ്തതോടെ മെക്‌സിക്കൻ ഗാലറി ആർത്തിരമ്പി. 2026ലെ ലോകകപ്പിലെ ആദ്യ ഗോൾ പിറന്നിരിക്കുന്നു. ലോകം അയാളെ ഉറ്റുനോക്കി. ജൂലിയൻ ക്വിനോനസ്. അതെ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കുന്ന സഊദി പ്രോ ലീഗിൽ ഇത്തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ജൂലിയൻ ക്വിനോനസ്.
അൽ ഖാദിസിയ താരമായ ക്വിനോനസ് 33 ഗോളുകൾ നേടിയ ഈ സീസണിൽ സഊദിയിൽനിന്ന് ഗോൾഡൻ ബൂട്ടുമായി മടങ്ങിയത്. കഴിഞ്ഞ രണ്ടു സീസണുകളിലും ക്രിസ്റ്റ്യാനോ കൈയടക്കിയ ഗോൾഡൻ ബൂട്ടാണ് ക്വിനോനസ് ഇത്തവണ സ്വന്തം കൈപിടിയിലൊതുക്കിയത്. റൊണോൾഡോക്ക് പുറമെ കരിം ബെൻസേമ, ഇവാൻ ടോണി എന്നിവരെയെല്ലാം പിറകിലാക്കിയാണ് ക്വിനോനസിന്റെ നേട്ടം. 28 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ ഗോൾഡൻ ബൂട്ട് പട്ടികയിൽ മൂന്നാമനായിരുന്നു.
കൊളംബിയയിൽ ജനിച്ചുവളർന്ന ക്വിനോനസ് അവിടെ ദേശിയ അണ്ടർ 20 ദേശിയ ടീമിനായി കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഒരിക്കലും കൊളംബിയയുടെ സീനിയർ ദേശീയ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. 2016ൽ മെക്‌സിക്കൻ ടൈഗേഴ്‌സ് യു.എ.എൻ.എൽ ക്ലബിനായി കളിക്കാനാണ് താരം മെക്‌സിക്കോയിലെത്തിയത്.
തുടർന്ന് മെക്‌സിക്കോയിലെ വിവിധ ക്ലബുകൾക്കായി കളിച്ച ക്വിനോനസ് ഒടുവിൽ 2023ൽ മെക്‌സിക്കൻ പൗരത്വം സ്വന്തമാക്കുകയും ചെയ്തു. ആവർഷം തന്നെ മെക്‌സിക്കൻ ദേശീയ ടീമിൽ അരങ്ങേറ്റവും കുറിച്ചു. ദേശീയ ജഴ്‌സിയിൽ ഇതുവരെ 23 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്. ഇന്നലെയോടെ ലോകകപ്പിൽ ആദ്യ ഗോൾ നേടുന്ന അപൂർവ നേട്ടം കൈവരിച്ച താരങ്ങളുടെ പട്ടികയിലേക്ക് ക്വിനോനസും നടന്നു കയറിയിരിക്കുകയാണ്. 2024ൽ 16 മില്യൺ യൂറോ ട്രാൻസ്ഫർ തുകയ്ക്കാണ് ക്വിനോനസ് സഊദിയിലെ അൽ ഖാദിസിയയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."