പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഇന്ന് നടന്ന റീപോളിംഗിനിടെ വ്യാപകമായ ക്രമക്കേടുകളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫൽത്ത നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. മണ്ഡലത്തിലെ 285 ബൂത്തുകളിലും മെയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ കമ്മിഷൻ ഉത്തരവിട്ടു. മെയ് 24-ന് ഫൽത്തയിലെ വോട്ടെണ്ണൽ നടക്കും.
മറ്റ് 293 മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നിശ്ചയിച്ച പ്രകാരം മറ്റന്നാൾ നടക്കും. എന്നാൽ ഫൽത്തയിലെ ഫലം പിന്നീട് മാത്രമേ പുറത്തുവരൂ. തൃണമൂൽ കോൺഗ്രസ് നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന വനിതകളുടേതടക്കമുള്ള പരാതികൾ കണക്കിലെടുത്താണ് കമ്മിഷന്റെ അസാധാരണ നടപടി.
പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ ഇന്ന് റീപോളിംഗ് നടന്നിരുന്നു. എന്നാൽ പലയിടത്തും വൻ സംഘർഷമാണ് അരങ്ങേറിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽത്തയിൽ തൃണമൂൽ - ബിജെപി പ്രവർത്തകർ പരസ്പരം തെരുവിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്താൽ വീട് തീവെച്ച് നശിപ്പിക്കുമെന്ന് തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗവും സംഘർഷത്തിലേക്ക് നീങ്ങിയത്.
ഏപ്രിൽ 29-ലെ വോട്ടെടുപ്പിനിടെയുണ്ടായ ഗുരുതരമായ പിഴവുകൾ കാരണമാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിംഗ് നടന്നത്. വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ മറച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് റീപോളിംഗ് നടന്നത്.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും പരാതികളിൽ കർശനമായ അന്വേഷണം നടക്കുകയാണെന്നും എഎസ്പി അഭിഷേക് അറിയിച്ചു. നിരീക്ഷകരുടെയും റിട്ടേണിംഗ് ഓഫീസറുടെയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കമ്മിഷൻ നിർണായക തീരുമാനമെടുത്തത്.
The Election Commission of India has declared the voting held on April 29 in West Bengal's Falta constituency void, ordering a fresh poll across all 285 booths on May 21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."