ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു
ന്യൂയോർക്ക്: വൈദികരും ജീവനക്കാരും ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ ഒത്തുതീർപ്പാക്കാൻ നീക്കവുമായി ന്യൂയോർക്ക് അതിരൂപത. ഏകദേശം 7592 കോടി രൂപ (80 കോടി ഡോളർ) നഷ്ടപരിഹാരമായി നൽകാനാണ് അതിരൂപത തീരുമാനിച്ചിരിക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള 1,300 ഓളം കേസുകൾ പരിഹരിക്കുന്നതിനാണ് ഈ ഭീമമായ തുക ചെലവഴിക്കുന്നത്.
നഷ്ടപരിഹാരത്തുക കണ്ടെത്താനായി ന്യൂയോർക്കിലെ അതിരൂപതാ ആസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന സ്വത്തുക്കൾ അതിരൂപത വിറ്റഴിച്ചു. ആസ്ഥാന മന്ദിരം മാത്രം 10 കോടി ഡോളറിനാണ് വിറ്റത്. കൂടാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ എണ്ണത്തിലും വലിയ വെട്ടിക്കുറയ്ക്കൽ വരുത്തിയിട്ടുണ്ട്.
നഷ്ടപരിഹാരമായി ഓരോ പരാതിക്കാരനും ശരാശരി 2,50,000 ഡോളർ വീതം ലഭിക്കും. രണ്ട് ഘട്ടങ്ങളായാണ് ഇത്രയും തുക വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 61.5 കോടി ഡോളറും, ബാക്കിയുള്ള 18.5 കോടി ഡോളർ 15 മാസത്തിനുള്ളിലും വിതരണം ചെയ്യാനാണ് തീരുമാനം.
കുറ്റാരോപിതരായ വൈദികരുടെ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കൃത്യമായ ഇടവേളകളിൽ ഇത് പുതുക്കുകയും ചെയ്യും. അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ സുതാര്യതയുടെ ഭാഗമായി അയോണ യൂണിവേഴ്സിറ്റിക്ക് കൈമാറണം. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് അധിക നഷ്ടപരിഹാരം തേടാനും ഇരകൾക്ക് അവസരമുണ്ടാകും. ഈ നടപടി ഇരകൾക്ക് ആശ്വാസവും നീതിയും സമാധാനവും നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് റൊണാൾഡ് എ. ഹിക്സ് വ്യക്തമാക്കി
അന്തിമ തീരുമാനം ഇരകളുടെ കൈയിൽ
നേരത്തെ ലോസ് ആഞ്ചലസ് അതിരൂപതയിൽ സമാനമായ രീതിയിൽ 88 കോടി ഡോളറിന്റെ ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകിയ റിട്ട. ജഡ്ജി ഡാനിയൽ ജെ. ബക്ലിയാണ് ഇവിടെയും മധ്യസ്ഥത വഹിച്ചത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ ധാരണയിലെത്തിയത്. എന്നാൽ, ഈ ഒത്തുതീർപ്പ് കരാർ നടപ്പിലാകണമെങ്കിൽ പരാതി നൽകിയ 1,300 പേരും ഏകകണ്ഠമായി ഇതിനെ അംഗീകരിക്കേണ്ടതുണ്ട്. ആരെങ്കിലും ഇതിനെ എതിർത്താൽ നിലവിലെ ഒത്തുതീർപ്പ് ധാരണ പരാജയപ്പെട്ടേക്കാം.
കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ ലൈംഗികാതിക്രമ കേസുകളിലൊന്നാണ് ഇതോടെ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നത്. 2016-ൽ കർദിനാൾ ഡോളൻ സ്ഥാപിച്ച പ്രത്യേക വിഭാഗം (IRCP) വഴി മുൻപും ഇരകൾക്ക് സഹായങ്ങൾ നൽകിയിരുന്നു.
The Archdiocese of New York has agreed to a historic $800 million (approx. ₹7,592 crore) settlement to resolve around 1,300 lawsuits involving sexual abuse by clergy and staff. To fund this massive payout, the Archdiocese has sold its iconic headquarters for $100 million and liquidated several other properties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."