രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും
കോഴിക്കോട്: കേരള കോൺഗ്രസ് എം നിയമസഭാ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പാർട്ടിയുടെ ഈ തോൽവിക്ക് കാരണങ്ങളേറെയുണ്ട്. മുന്നണി മാറിയപ്പോഴും അഞ്ച് എം.എൽ.എമാരുമായി ഭരണത്തിലെത്താനായ ആശ്വാസത്തിന് അഞ്ചുവർഷത്തിലധികം ആയുസ്സുണ്ടായില്ല. ഇന്നിതാ മത്സരിച്ച 12 ഇടത്തും പരാജയപ്പെട്ട് തോറ്റുതുന്നംപാടിയിരിക്കുന്നു. കേരള നിയമസഭാ ഫലത്തിൽ പാർട്ടികളിൽ കനത്ത നഷ്ടം ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിനാണ്.
യു.ഡി.എഫ് മുന്നണി പ്രവേശം ചർച്ചയായ ഘട്ടത്തിലാണ് മൂന്നാം ഇടതു മന്ത്രിസഭാ പ്രതീക്ഷയിൽ നോ പറഞ്ഞത്. അണികളിലേറെ പേരുടെ മനസ്സും യു.ഡി.എഫിനൊപ്പമായിരുന്നുവെന്ന് തിരിച്ചറിയാൻ നേതൃത്വത്തിനായില്ല എന്നുവേണം കരുതാൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പിടിവാശിക്കുമുന്നിൽ വീണുടഞ്ഞിരിക്കുന്നത് പാർട്ടിയുടെ അതിജീവനത്തിന്റെ മിടിപ്പാണ്.
കെ.എം മാണിയുടെ വിയോഗശേഷം കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരത്തർക്കത്തെ തുടർന്നാണ് കേരള കോൺഗ്രസ് (എം), കോൺഗ്രസുമായി ഇടഞ്ഞ് മുന്നണി വിടുന്നത്. മൂന്നു പതിറ്റാണ്ടുനീണ്ട ഐക്യ ജനാധിപത്യ മുന്നണി ബന്ധമാണ് അതോടെ തകർന്നത്. പിന്നീട് എൽ.ഡി.എഫിൽ കാര്യമായ പരുക്കില്ലാതെ പിടിച്ചുനിന്നെങ്കിലും ഇപ്പോഴിതാ യു.ഡി.എഫ് തരംഗത്തിൽ പാർട്ടിയുടെ അടിവേരു തന്നെ അറ്റിരിക്കുന്നു.
കേരള കോൺഗ്രസ് എമ്മിലെ ഭൂപക്ഷം പേരും ക്രിസ്തീയ സമുദായ അംഗങ്ങളും പാരമ്പര്യമായി യു.ഡി.എഫ് മനസ്സ് കാത്തുസൂക്ഷിക്കുന്നവരുമാണ്. നേരത്തെ മുന്നണി മാറിയ സാഹചര്യത്തിലും അതൃപ്തി പ്രകടമായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ടെ പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും പാർലമെന്റിലും തുർന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടു. പാലാ നഗരസഭ വരെ കൈവിട്ടുപോയി.
ഇത്തവണ ന്യൂനപക്ഷ ഏകീകരണം ഉൾപ്പെടെ യു.ഡി.എഫ് സാധ്യത കൽപ്പിച്ച ഘട്ടത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് മുന്നണിയിലേക്ക് മാറാൻ താൽപ്പര്യം ഉണ്ടായിരുന്നു. ഇടതുപക്ഷത്തെ ആനുകൂല്യങ്ങൾ പറ്റിയ കുറച്ചു നേതാക്കളുടെ പിടിവാശിയിലാണ് ഇതു നടക്കാതെ പോയത്. അന്ന് മാറിയിരുന്നെങ്കിലെന്ന് ഇപ്പോൾ ചിന്തിക്കാത്തവരുണ്ടാകില്ല. പാർട്ടിയിലെ പ്രമുഖനേതാവ് മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിലേക്ക് ചേക്കേറിയതും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ്.
എൽ.ഡി.എഫിലെ മൂന്നാമെത്തെ കക്ഷിയായി വിലസിയപ്പോൾ വരാനിരിക്കുന്ന അപകടം പാർട്ടിക്ക് മനസ്സിലാക്കാനായില്ല. യു.ഡി.എഫിലെത്തിയിരുന്നെങ്കിൽ ഈ തരംഗത്തിൽ ശ്രദ്ധേയ സാന്നിധ്യമാകാമായിരുന്നു. വലിയ തോൽവിയുടെ ആഘാത്തിൽനിന്ന് മുക്തമാവാൻ കേരള കോൺഗ്രസ് എമ്മിന് ഇനി വലിയ ഗൃഹപാഠം വേണ്ടിവരും. മുന്നണി മാറ്റമുൾപ്പെടെ അജൻഡ വീണ്ടും പൊടിതട്ടി എടുക്കേണ്ടിവരും. തോൽവിയുടെ വ്യാപ്തി വർധിക്കാതിരിക്കാനും പ്രവർത്തകരെ പിടിച്ചുനിർത്താനുമുള്ള പദ്ധതികളില്ലെങ്കിൽ വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസിലെ മാണി വിഭാഗം മാഞ്ഞുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."