സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ
മലപ്പുറം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സി.സി.ആർ.എച്ച്) നടത്തിയ റിസർച്ച് ഓഫിസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ പ്രക്രിയകൾ പൂർണമായും റദ്ദാക്കി. റിസർച്ച് ഓഫിസർ (ഹോമിയോപ്പതി), റിസർച്ച് ഓഫിസർ (എൻഡോക്രൈനോളജി), റിസർച്ച് ഓഫിസർ (പതോളജി) തുടങ്ങിയ ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷയാണ് കൗൺസിൽ പെട്ടെന്ന് റദ്ദാക്കിയത്. ഹോമിയോപ്പതി മേഖലയിലെ ഉയർന്ന യോഗ്യതയുള്ള പി.ജി ബിരുദധാരികളായ അയ്യായിരത്തോളം ഉദ്യോഗാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര ഏജൻസിയുടെ ഈ തീരുമാനം.
ഭരണപരമായ കാരണങ്ങളെന്ന് പറയുന്നുണ്ടങ്കിലും പരീക്ഷാ പ്രക്രിയ റദ്ദാക്കിയതിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാക്കാൻ കൗൺസിൽ ഇതുവരെ തയാറായിട്ടില്ല. 2025 നവംബർ നാലിനാണ് പരീക്ഷയ്ക്കുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറങ്ങിയത്. തുടർന്ന് ഡിസംബർ 15ന് പരീക്ഷ പൂർത്തിയാക്കി. തൊട്ടുപിന്നാലെ ഔദ്യോഗിക 'ആൻസർ കീ' പ്രസിദ്ധീകരിക്കുകയും മറ്റ് മൂല്യനിർണയ നടപടികൾ അതിവേഗം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കകം റിസർച്ച് ഓഫിസർ തസ്തികകളിലേക്കുള്ള അടുത്തഘട്ട നടപടികളോ അന്തിമ റാങ്ക് പട്ടികയോ ഉണ്ടാകുമെന്ന് ഉദ്യോഗാർഥികൾ ഉറച്ചുവിശ്വസിച്ചിരിക്കെയാണ്, മാസങ്ങൾക്ക് ശേഷം കൗൺസിലിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു റദ്ദാക്കൽ പ്രഖ്യാപനം ഉണ്ടാകുന്നത്. പരീക്ഷാ പ്രക്രിയ പൂർണമായും റദ്ദാക്കിയ സ്ഥിതിക്ക്, പുതിയ വിജ്ഞാപനം ഇറക്കുമോ അതോ നിലവിലുള്ള അപേക്ഷകർക്കായി പുനഃപരീക്ഷ നടത്തുമോ എന്ന കാര്യത്തിലും കൗൺസിൽ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
ഉയർന്ന തസ്തികകളായതുകൊണ്ട് തന്നെ അപേക്ഷകരിൽ ഭൂരിഭാഗവും പ്രായപരിധിയുടെ അവസാനഘട്ടത്തിലുള്ളവരാണ്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിനൊടുവിൽ പരീക്ഷയെഴുതി ഫലം കാത്തിരുന്ന പല ഉദ്യോഗാർഥികൾക്കും ഈ റദ്ദാക്കലിലൂടെ അവരുടെ അവസാന അവസരമാണ് നഷ്ടപ്പെടുന്നത്. രാജ്യത്തെ വളരെ പരിമിതമായ മെട്രോ നഗരങ്ങളിൽ മാത്രമായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിരുന്നത് എന്നതിനാൽ, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനായി ദീർഘദൂര യാത്രകൾ ചെയ്യേണ്ടി വന്നിരുന്നു. യാത്രാ ചെലവിനും താമസത്തിനും ഭക്ഷണത്തിനുമായും ഭീമമായ തുകയാണ് ഉദ്യോഗാർഥികൾചിലവഴിക്കേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."