യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് ലോക നേതാക്കൾ
അബുദബി: യുഎഇയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. മെയ് 4-ന് നടന്ന ആക്രമണത്തിൽ 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേറ്റിരുന്നു.
യുഎഇക്ക് നേരെയുള്ള ആക്രമണം ന്യായീകരിക്കാനാവാത്തതും അസ്വീകാര്യവുമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസ് കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. യുഎഇയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിരോധ ശ്രമങ്ങളെ അഭിനന്ദിച്ചു.
അതേസമയം അമേരിക്കൻ കപ്പലുകളെ ആക്രമിച്ചാൽ ഇറാൻ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ രക്ഷിക്കാൻ "പ്രൊജക്റ്റ് ഫ്രീഡം" എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ നങ്കൂരമിട്ടിരുന്ന ദക്ഷിണ കൊറിയൻ കപ്പലായ 'എച്ച്എംഎം നാമു'വിൽ സ്ഫോടനവും തീപിടുത്തവുമുണ്ടായി. എഞ്ചിൻ റൂമിലുണ്ടായ സ്ഫോടനത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. നിലവിൽ 26 ദക്ഷിണ കൊറിയൻ കപ്പലുകൾ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സ്വതന്ത്രമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ശക്തമായ അന്താരാഷ്ട്ര കരാർ ആവശ്യമാണെന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
global leaders have strongly condemned the reported iran missile attack targeting the uae, expressing solidarity and calling for regional stability and de-escalation in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."