ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ
മെയ് നാലാം തിയതിയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഞെട്ടിച്ചു എന്ന് തന്നെ വേണം കരുതാൻ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പരാജയപ്പെട്ട് മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ വിജയമോ, അതല്ലെങ്കിൽ അനിവാര്യമായും സംഭവിക്കും എന്ന് കരുതിയ ഭരണ തുടർച്ച സംഭവിക്കാതെ പോയതോ അല്ല ഞെട്ടലിന്റെ കാരണം. മറിച്ച്, സകലമാന പ്രവചനങ്ങളെയും, എക്‌സിറ്റ് പോളുകളെയും, പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് ഇന്നലത്തെ ഒരു ദിവസം നമ്മെ അത്ഭുതപ്പെടുത്തി. പുതുച്ചേരിയിലെ എൻ ഡി എ സഖ്യത്തിന്റെ ഭരണ തുടർച്ച മാറ്റി നിർത്തിയാൽ ഇന്നലെ നാം സാക്ഷികളായി തീർന്നത് അത്രയും അപ്രതീക്ഷിത സംഭവങ്ങൾക്കായിരുന്നു.
കേരളത്തിൽ 100ന് മുകളിൽ യു ഡി എഫ് ജയിച്ച് കയറിയപ്പോൾ, എൽ ഡി എഫ് 40ന് താഴേക്ക് ചുരുങ്ങി. പതിമൂന്ന് മന്ത്രിമാർ പരാജയപ്പെട്ടു. മുഖ്യ മന്ത്രി പിണറായി വിജയൻ പോലും ഒരു വേള അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പിന്നിലേക്ക് പോയി. ചെങ്കോട്ടകളിൽ പോലും പാർട്ടിക്ക് കാലിടറി. ബി ജെ പി ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ മൂന്ന് സീറ്റുകൾ സ്വന്തമാക്കുകയും ചെയ്തു.
അങ്ങ് ബംഗാളിൽ മമത ബാനർജി തൻ്റെ പാർട്ടിക്കൊപ്പം സ്വന്തം മണ്ഡലമായ ബബാനിപൂരിൽ തോറ്റു. ബംഗാളിൽ ആദ്യമായി ബി ജെ പി ഭരണം ഉറപ്പിച്ചു. ഇങ്ങ് തമിഴ് നാട്ടിൽ പാർട്ടിയോടൊപ്പം സ്റ്റാലിനും തോറ്റു.
കേരളത്തിലും, തമിഴ്നാടിലും, ബംഗാളിലും തോറ്റ പാർട്ടികൾ കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടത്തിന് എതിരെ നിൽക്കുന്ന പാർട്ടികളാണെന്നത് ഓർക്കണം. ആ ഓർമ്മ കേരളത്തിലെ എൽ ഡി എഫിന് ഇല്ലാതെ പോയതോടെ ജനങ്ങൾ അതൊന്ന് കൂടി ഓർമ്മിപ്പിക്കുന്നതിനായി നൽകിയതാണ് ഇടതുപക്ഷത്തിന് ഈ പരാജയം എന്ന് കരുതാം. എന്നാൽ, ബംഗാളിലെ കാര്യങ്ങൾ അങ്ങനെയാണോ?
ബംഗാളിൽ സംഭവിച്ചത് എന്ത്?
ഇന്ത്യ സ്വതന്ത്രമായ കാലം തൊട്ട് ഈ കാലം വരെയും ബംഗാൾ ബി ജെ പി ഭരിച്ചിട്ടില്ല. അങ്ങനെയൊരു ഇടത്തേക്കാണ് 207 സീറ്റുമായി ബി ജെ പി ജയിച്ചു കയറുന്നത്. വോട്ട് ചോരിക്കും, എസ് ഐ ആറിനും ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ മുഖ്യമന്ത്രി മമത ബാനർജി ഈയൊരു അട്ടിമറി മുൻകൂട്ടി കണ്ടിരുന്നു എന്ന് വേണം മനസിലാക്കാൻ. അവർ തെരുവിലിറങ്ങിയും, കോടതി മുറിയിൽ കയറി വാദിച്ചും അതിനെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെയും, ചോദ്യം ചെയ്യലുകളെയും മറികടന്ന് പൊരുതി നോക്കിയെങ്കിലും ഒടുവിൽ ദീദി വീണു. മമത മത്സരിച്ച ബബാനിപൂർ മണ്ഡലത്തിൽ അവർ 15,105 വോട്ടിനാണ് ബി ജെ പി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെടുന്നത്.
ബംഗാളിൽ 2021ൽ 38.4% ആയിരുന്നു ബി ജെ പിയുടെ വോട്ട് വിഹിതമെങ്കിൽ ഇത്തവണ അത് 7% വർധിച്ച് 45.8% ലേക്ക് എത്തിയിരിക്കുകയാണ്. അതേ സമയം മമതയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 48.5%ൽ നിന്നും 40.8% എത്തി നിൽക്കുകയാണ്. എട്ട് ശതമാനത്തിന്റെ കുറവ്!
ബി ജെ പിയുടെ അപ്രതീക്ഷിതമായ ഈ നേട്ടത്തിന് പിന്നിൽ എസ് ഐ ആർ തന്നെയാണ് പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. തീവ്ര വോട്ടർ പരിഷ്കരണത്തിലൂടെ 90 ലക്ഷം ആളുകൾക്കാണ് ബംഗാളിൽ വോട്ട് നഷ്ടമായത്. അതിലേറെയും മുസ്ലിംകളും. പൊതുവെ മമതയെ പിന്തുണച്ചിരുന്ന മുസ്ലിം വിഭാഗത്തിന്റെ വോട്ട് എസ് ഐ ആറിലൂടെ കുറഞ്ഞു പോയതോടൊപ്പം തന്നെ സി പി എം - എ ഐ എസ് എഫ് സഖ്യവും, ഇന്ത്യൻ നാഷണൽ കോൺഗ്രസും തൃണമൂലിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളെ വിഭജിച്ചു എന്നത് കൂടി ഈ തിരിച്ചടിക്ക് കാരണമാണ്.
ഇതിനൊക്കെ പുറമെയാണ് നിലവിൽ രാഹുൽ ഗാന്ധിയും, തൃണമൂലിലെ തന്നെ നേതാക്കളും ബി ജെ പിയുടെ മൃഗീയ ഭൂരിപക്ഷത്തിൽ സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. തെളിവുകൾ നിരത്തി കൊണ്ട് തന്നെ ബിഹാറിലും, കർണാടകയിലുമടക്കം ബി ജെ പി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടത്തിയിട്ടുള്ള തിരിമറികൾ മുമ്പ് രാഹുൽ ഗാന്ധി തന്നെ പത്ര സമ്മേളനം വിളിച്ച് ജനങ്ങളിലേക്ക് എത്തിച്ചതാണ്. അതിന്റെ തുടർച്ചയാണോ ബംഗാളിൽ സംഭവിക്കുന്നത് എന്നത് കൃത്യമായി അന്വേഷിച്ച് കണ്ടത്തേണ്ടുന്ന കാര്യമാണ്.
കാര്യങ്ങൾ ഇങ്ങനൊക്കെ ആണെങ്കിലും 5 പതിറ്റാണ്ടുകൾക്ക് ശേഷമാണ് ബംഗാൾ കേന്ദ്രത്തിലും, സംസ്ഥാനത്തിലും ഒരേ പാർട്ടിക്ക് കീഴിലാവുന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് തൃണമൂൽ അല്ലാത്തൊരു പാർട്ടി അവിടെ അധികാരത്തിലേറുന്നതും.
തമിഴ്നാട് രാഷ്ട്രീയത്തിലെ വിജയ് ഓളം:
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, അദ്ദേഹത്തിന്റെ പാർട്ടി ഡി എം കെയും പലപ്പോഴും ദേശീയ ചർച്ചയിൽ ശ്രദ്ധ പിടിച്ചിരുന്നത് ഹിന്ദുത്വ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് കൊണ്ടായിരുന്നു. ഒരു നിലയിലുമുള്ള വിട്ട് വീഴ്ചകൾക്ക് തയ്യാറാവാതെ ഹിന്ദുത്വ ഭരണകൂടത്തോട് നിരന്തരം പൊരുതി സ്വന്തം നാടിന്റെ സംസ്‌കാരത്തെയും, ചരിത്രത്തെയും സംരക്ഷിച്ചു നിർത്തിയ ഒരാൾ. എന്നാൽ, ഇതേ സ്റ്റാലിനും, അദ്ദേഹത്തിന്റെ പാർട്ടിയും തമിഴ് നാടിൽ തകർന്നടിഞ്ഞ കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചത്. 2011 മുതൽ സ്റ്റാലിൻ മത്സരിച്ച മണ്ഡലമായ കൊലത്തൂരിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.
സിനിമാ നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി 'തമിളക വെട്രി കഴകം' 108 സീറ്റുകൾ സ്വന്തമാക്കിയതോട് കൂടി തമിഴ് നാട്ടിൽ മറ്റൊരു ചരിത്രം രചിക്കപ്പെട്ടിരിക്കുകയാണ്. ടി വി കെയുടെ വിജയത്തോട് കൂടി തമിഴ്നാട്ടിൽ ഇല്ലാതായിരിക്കുന്നത് 50 വർഷത്തെ ദ്രാവിഡ പാർട്ടികളുടെ ഭരണമാണ്.
വിജയിയുടെ ടി വി കെയുടെ വിജയത്തോടൊപ്പം എടുത്ത് പറയേണ്ടുന്ന ഒന്നാണ് തമിഴ് നാട്ടിൽ എൻ ഡി എ നേടിയിട്ടുള്ള സീറ്റുകളുടെ എണ്ണം. ഇത്തവണ എ ഐ ഡി എം കെ മത്സരിച്ച 167 സീറ്റുകളിൽ 47 എണ്ണത്തിൽ വിജയിച്ചു. ബി ജെ പി മത്സരിച്ചത് 27 സീറ്റുകളിലേക്ക് ആണെങ്കിലും വിജയിക്കാനായത് വെറും ഒരു സീറ്റിൽ മാത്രം. മറ്റു ചെറിയ ചെറിയ രാഷ്ട്രീയ പാർട്ടികളെയും ചേർത്ത് ഈ സഖ്യം 53 സീറ്റുകൾ വിജയിച്ചിട്ടുണ്ട്.
108 സീറ്റുകളുമായി നിൽക്കുന്ന ടി വി കെയ്ക്ക് ഇനിയൊരു 10 സീറ്റുകൾ കൂടി ലഭിച്ചാൽ മാത്രമേ മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കുകയുള്ളൂ. ടി വി കെ എൻ ഡി എ സഖ്യവുമായി ധാരണയുണ്ടാക്കുമോ എന്നാണ് എല്ലാവരുമുറ്റ് നോക്കുന്നത്. എന്നാൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. ടി വി കെയുടെ ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ തന്നെ എൻ ഡി എയുമായി കൂട്ട് ചേരില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ പിന്നെ ബാക്കിയുള്ള ഏക സാധ്യത കോൺഗ്രസ്സ് അടങ്ങുന്ന വിജയം കൈവരിച്ച ചെറിയ പാർട്ടികളെ ചേർത്ത് കൊണ്ട് സർക്കാർ രൂപീകരിക്കുക എന്നതാകും. ഒരു സഖ്യത്തിന്റെയും ഭാഗമല്ലാതെ ഒറ്റയ്ക്ക് മത്സരിച്ച ടി വി കെ ഇനിയൊരുപക്ഷെ അതിന് തന്നെയാവും ശ്രമിക്കുക.
പുതുച്ചേരിയിലെ ഭരണ തുടർച്ച:
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇന്നലെ ബാക്കിയുള്ള പ്രദേശങ്ങളിലേത് പോലെയുള്ള അട്ടിമറികൾ ഒന്നും തന്നെ നടന്നില്ല. നിലവിൽ ഭരിച്ച് കൊണ്ടിരിക്കുന്ന എൻ ഡി എ തന്നെ അവിടെ തുടരും. 30 സീറ്റുകളുള്ള പുതുച്ചേരിയിൽ 18 സീറ്റുകളിലാണ് എൻ ഡി എ വിജയിച്ചത്. എൻ ഡി എ സഖ്യത്തിലെ എ ഐ എൻ ആർ സി പ്രധാന വിജയം കൈവരിച്ച പാർട്ടി ആയപ്പോൾ വിജയിയുടെ ടി വി കെയ്ക്ക് രണ്ട് സീറ്റുകൾ പുതുച്ചേരിയിൽ നേടാൻ സാധിക്കുകയും ചെയ്തു. 2006ന് ശേഷം ആദ്യമായിട്ടാണ് പുതുച്ചേരിയിൽ ഭരണ തുടർച്ച സംഭവിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."