നിപ ഭീതി: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം രൂക്ഷം
കോഴിക്കോട് / തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ (NCDC) ഡോക്ടർമാർ ഉൾപ്പെടുന്ന ഏഴംഗ വിദഗ്ധ സംഘമാണ് എത്തുന്നത്.
രാമനാട്ടുകര സ്വദേശിയായ യുവാവിന് നിപ ബാധിച്ചതെന്ന് സംശയിക്കുന്ന ഗോഡൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘം നേരിട്ടെത്തി പരിശോധന നടത്തും. തുടർന്ന് ജില്ലാ കളക്ടർ, മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.
അതേസമയം സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് പനി ബാധിച്ച് ഒറ്റദിവസം 12,000-ത്തിലധികം പേരാണ് ചികിത്സ തേടിയത്. സംസ്ഥാനത്ത് നിപയ്ക്ക് പുറമെ ഡെങ്കിപ്പനിയും ഷിഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്.
ഇന്നലെ മാത്രം 12,441 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 239 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇന്നലെ ഒരു മരണം റിപ്പോർട്ട് ചെയ്തു.
ഷിഗെല്ല രോഗബാധയിലും വലിയ വർദ്ധനവാണുള്ളത്. ഇന്നലെ 18 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. 3,379 പേരാണ് വയറിളക്ക രോഗങ്ങളുമായി ഇന്നലെ ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി
പകർച്ചവ്യാധികൾ നിയന്ത്രണാതീതമായി തുടരുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. പകർച്ചവ്യാധി സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ 15 ദിവസം അവധി എടുത്തതിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് അടിയന്തര നടപടി. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ. റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് പകരം താൽക്കാലിക ചുമതല.
എന്നാൽ താൻ 15 ദിവസം അവധി എടുത്തിട്ടില്ലെന്നും, ആരോഗ്യപ്രശ്നങ്ങൾ കാരണം രണ്ടര ദിവസത്തെ അവധി മാത്രമാണ് എടുത്തതെന്നുമാണ് ഡോ. കെ.ജെ. റീനയുടെ വിശദീകരണം. കഴിഞ്ഞ മാർച്ചിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഇവർക്ക് കാലാവധി നീട്ടിനൽകാൻ സർക്കാർ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സ്ഥലംമാറ്റം.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന ആരോപണവുമായി സി.പി.ഐ.എം രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെയും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി ഏകോപിപ്പിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്കായി ഉപയോഗിക്കുന്ന 'റെംഡിസിവിർ' ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്തകൾ അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി കഴിയുമ്പോഴാണ് മരുന്നില്ലെന്ന വിവരം ആശുപത്രി അധികൃതർ പുറത്തുവിടുന്നത്. മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
A central government team is visiting Kozhikode today to review the preventive and containment measures being taken against the Nipah virus threat. This visit comes at a critical time, as the state of Kerala is already struggling with a severe and widespread outbreak of viral fever.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."