വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീഗ്; 2.74 ശതമാനത്തിന്റെ വർധന
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ 11.01 ശതമാനം (23,78,053) വോട്ടിന്റെ നേട്ടവുമായി മുസ്‌ലിം ലീഗ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2.74 ശതമാനം വോട്ടുകളാണ് ലീഗ് ഇത്തവണ വർധിപ്പിച്ചത്. കഴിഞ്ഞതവണ 8.27 ശതമാനം വോട്ടുകളാണ് ലീഗിന് ലഭിച്ചത്. കോൺഗ്രസ് കഴിഞ്ഞാൽ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ വർധിപ്പിച്ച പാർട്ടി മുസ്‌ലിം ലീഗാണ്. സി.പി.എമ്മിന് 3.6 ശതമാനത്തിന്റെ വോട്ട് ചോർച്ചയുണ്ടായപ്പോഴാണ് ലീഗ് വോട്ടിങ് നില ഉയർത്തിയത്. ലീഗ് ആകെ മത്സരിച്ച 27 സീറ്റിൽ ഒരു വനിത ഉൾപ്പെടെ 22 പേർ വിജയിച്ചു. ഇതോടെ കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ നിയമസഭയിൽ ഏറ്റവുമധികം അംഗങ്ങളുള്ള പാർട്ടിയായി മുസ്‌ലിം ലീഗ് മാറി.
പേരാമ്പ്രയിലെ ഫാത്തിമ തഹിലിയയിലൂടെ ആദ്യമായൊരു വനിതയെ നിയമസഭയിലെത്തിച്ച ലീഗിന് ആറ് സീറ്റുകളിൽ അരലക്ഷത്തിനു മുകളിൽ ഭൂരിപക്ഷവും നേടാനായി. കഴിഞ്ഞതവണ ജയിച്ച 15 സീറ്റുകളും നിലനിർത്തിയ ലീഗ് താനൂർ, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, തിരുവമ്പാടി, പേരാമ്പ്ര, കുന്ദമംഗലം, കളമശേരി എന്നീ ഏഴ് സീറ്റുകളാണ് ഇത്തവണ പിടിച്ചെടുത്തത്. പേരാമ്പ്രയിൽ ആദ്യമായാണ് പാർട്ടി ജയിക്കുന്നത്. മറ്റ് ആറ് സീറ്റുകളും ഒരിടവേളക്കുശേഷം തിരിച്ചുപിടിക്കാനുമായി. മന്ത്രി വി. അബ്ദുറഹ്‌മാൻ രണ്ടുതവണ പാർട്ടിയിൽ നിന്ന് പിടിച്ചെടുത്ത താനൂർ മണ്ഡലം ഇത്തവണ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിലൂടെ ലീഗ് പിടിച്ചെടുത്തു.
ഒന്നാം നിയമസഭ മുതൽ പ്രാതിനിധ്യമുള്ള ലീഗിന് 2011ൽ 20 അംഗങ്ങളാണുണ്ടായിരുന്നത്. ഈ റെക്കോഡാണ് ഇക്കുറി 22ലേക്കുയർത്തിയത്.
1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിംലീഗിന് എട്ട് എം.എൽ.എമാരാണുണ്ടായിരുന്നത്.1960ൽ ഇത് 11 ആയി വർധിച്ചു.1965ൽ ആറായി ചുരുങ്ങിയെങ്കിലും 1967ൽ 14 ആയി ഉയർന്നു.1970ൽ 14,1982-14, 1987-15,1991-19, 1996-13, 2001-17, 2006-8, 2011-20, 2016-18, 2021-15 എന്നിങ്ങനെയാണ് ലീഗിന് സീറ്റുകളുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."