ഹാന്റ വൈറസ് ഭീതി: രോഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും
അംസ്റ്റര്‍ഡാം: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കുടുങ്ങിയ വിനോദസഞ്ചാര കപ്പൽ എം.വി ഹോണ്ടിയസിൽ ഹാന്റ വൈറസ് (Hantavirus) പടരുന്നു. ഇതിനകം തന്നെ കപ്പലിലെ മൂന്ന് യാത്രക്കാർ മരണപ്പെട്ടതായും കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരടക്കം 149 പേർ നിരീക്ഷണത്തിലാണെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കപ്പലിലെ യാത്രക്കാരിൽ എട്ടുപേർക്ക് വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചവയും അഞ്ചെണ്ണം ലക്ഷണങ്ങളുള്ളവയുമാണ്. രോഗബാധ ഗുരുതരമായ നാല് യാത്രക്കാരെ കപ്പലിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന പല യാത്രക്കാരും ഇതിനകം വിമാനമാർഗ്ഗം യുകെ, ദക്ഷിണാഫ്രിക്ക, നെതർലന്റ്‌സ്, യുഎസ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു. ഇവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും അന്താരാഷ്ട്ര തലത്തിൽ വിപുലമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ കപ്പലില്‍ നേരത്തെ സഞ്ചരിച്ചവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പലില്‍ നിന്ന് എത്തിയ മൂന്നു പേരെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കൊവിഡ് പോലെ പടര്‍ന്നു പിടിക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഒ
ഹാന്റ വൈറസ് കൊവിഡ് പോലെ ഭീതിജനകമായതല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ്. അന്താരാഷ്ട്ര തലത്തില്‍ ഹാന്റ വൈറസ് ഭീതിയെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരണ നിരക്ക് കൂടുതലാണെങ്കിലും കൊവിഡ് പോലെ പടര്‍ന്നു പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന രോഗപ്രതിരോധ നടപടികള്‍ നിരീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."