കൊച്ചിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
കൊച്ചി: റെയിൽവേ സ്റ്റേഷന് സമീപം ആൺ സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും പൊലിസ് വലയിലായി. അരൂർ സ്വദേശി സഞ്ജയ് ആണ് ഇന്ന് പിടിയിലായത്. ഇതോടെ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളും പോലീസിന്റെ കസ്റ്റഡിയിലായി. നേരത്തെ കൊല്ലം സ്വദേശി രാഹുൽ (39), തിരുവനന്തപുരം സ്വദേശി ഡാനിഷ് (29) എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുള്ള വിജനമായ ഒരു ഹോട്ടലിൽ ഒളിവിലിരിക്കെയാണ് സഞ്ജയിനെ പൊലിസ് പിടികൂടിയത്. കൃത്യം നടന്ന ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സുഹൃത്തും മഴ നനയാതിരിക്കാനാണ് കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് കയറിയത്. ഈ സമയത്ത് അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികൾ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. യുവതിയുടെ സുഹൃത്തിനെ മർദ്ദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പ്രതികൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ശക്തമായി പ്രതിരോധിച്ചു.
പിടിവലിക്കിടെ പ്രതികളിൽ ഒരാളുടെ കൈ കടിച്ചുപരിക്കേൽപ്പിച്ച ശേഷം യുവതിയും സുഹൃത്തും ഫയർ എക്സിറ്റിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവർ പൊലിസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നുവെങ്കിലും, ഇവർ സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പൊലിസ് ആരംഭിച്ചു.
The Kerala Police have arrested the prime suspect, Sanjay, in connection with the attempted sexual assault of a young woman near Kochi South Railway Station. Sanjay was hiding in an abandoned hotel when he was apprehended, marking the third and final arrest in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."