അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന ബാനറുകൾ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സതീശൻ അനുകൂലികൾ സ്ഥാപിച്ച ഫ്ലക്സുകളിൽ കരിഓയിൽ ഒഴിച്ച നിലയിലുമാണ്.
അദാനി ഗ്രൂപ്പുമായി വി.ഡി. സതീശന് രഹസ്യബന്ധമുണ്ടോ എന്ന ചോദ്യമാണ് ബാനറിലൂടെ പ്രധാനമായും ഉയർത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ അൽവയുമായി സതീശൻ എന്തിന് രഹസ്യ കൂടിക്കാഴ്ച നടത്തി? സതീശന്റെ പിആർ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത് അദാനി ഗ്രൂപ്പോ, ജമാഅത്തെ ഇസ്ലാമിയോ അതോ എസ്ഡിപിഐയോ?
ഡിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബാനർ പിന്നീട് ഓഫീസ് സെക്രട്ടറി ഇടപെട്ട് അഴിച്ചുമാറ്റി. കൂടാതെ, ഐഎച്ച്ആർഡി കോളേജ് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സതീശന്റെ ഫ്ലക്സ് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിലാണ്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിൽ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. പരസ്യമായ ഇത്തരം നീക്കങ്ങൾക്കെതിരെ കെപിസിസി കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും, അത് അവഗണിച്ചുകൊണ്ടായിരുന്നു പ്രവർത്തകരുടെ തെരുവിലിറങ്ങൽ. ഇതിന് പിന്നാലെയാണ് ഇപ്പോൾ സതീശനെതിരെ മറുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കുന്നതിനുള്ള നിർണായക ചർച്ചകൾ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ തുടരുന്നു വൈകുന്നേരം നാല് മണിയോടെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ കേരള ഹൗസിൽ നിന്നും മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് തിരിച്ചത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും ചർച്ചകളിൽ പങ്കാളികളാകും. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കണ്ട് ഹൈക്കമാൻഡ് അഭിപ്രായം തേടും. തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും, നിലവിൽ കൂടിക്കാഴ്ചയ്ക്കായി പോകുന്നു" എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചപ്പോൾ, വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.. ആദ്യഘട്ടത്തിൽ വിട്ടുനിൽക്കുമെന്ന് കരുതിയെങ്കിലും, നാടകീയ നീക്കങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി നേരിട്ട് യോഗത്തിനെത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ സമവായമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമം.
Tensions have escalated within the Congress party as protest banners against Opposition Leader V.D. Satheesan appeared in front of the Kozhikode DCC office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."