ഹന്റാവൈറസ് ഭീതി വേണ്ട; സഊദിയിൽ പടരാനുള്ള സാധ്യത കുറവെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി
റിയാദ്: അറ്റ്‌ലാന്റിക് സമുദ്രത്തിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്റാവൈറസ് ഭീഷണി സഊദി അറേബ്യയിൽ പടരാൻ സാധ്യത കുറവാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. രാജ്യത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, പകർച്ചവ്യാധി നിരീക്ഷണ ഉപകരണങ്ങൾ, അതിർത്തികളിലെ പരിശോധനകൾ, ഭക്ഷ്യ-പരിസ്ഥിതി ആരോഗ്യ നിയന്ത്രണങ്ങൾ എന്നിവ വഴി നിരന്തരം നിരീക്ഷിച്ചു വരികയാണ്. ഇതിനായി അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി ഏകോപനം നടത്തുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
ഹന്റാവൈറസ്: നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ
*ചില സന്ദർഭങ്ങളിൽ ഗുരുതരമായേക്കാവുന്ന അപൂർവ്വമായ ഒരു വൈറൽ രോഗമാണിത്.
*രോഗബാധയുള്ള എലികളുടെ മൂത്രം, സ്രവം, കാഷ്ഠം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ശ്വസിക്കുന്നതിലൂടെയോ വൈറസ് പകരാം.
*മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് വളരെ അപൂർവമാണ്. ചില പ്രത്യേക ഇനം വൈറസുകൾ വഴി വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമാണ് ഇത്തരത്തിലുള്ള വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യാത്രക്കാർക്കുള്ള നിർദേശങ്ങൾ
*യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക ആരോഗ്യ നിർദേശങ്ങളും പ്രതിരോധ മാനദണ്ഡങ്ങളും പരിശോധിക്കുക.
*ഭക്ഷണം, വെള്ളം എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക, വ്യക്തിശുചിത്വം പാലിക്കുക.
*എലികളുമായോ അവയുടെ സമ്പർക്കമുള്ള ഇടങ്ങളുമായോയുള്ള സമ്പർക്കം ഒഴിവാക്കുക.
*യാത്രകളിൽ ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.
തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
The Saudi Public Health Authority (Weqaya) is monitoring reports of Hantavirus linked to a cruise ship in the Atlantic, stating that the risk to the Kingdom is very low. Authorities highlighted the strength of Saudi Arabia's early warning systems and provided essential preventive guidelines for travelers during the summer season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."