അതിരുകളില്ലാത്ത ഐക്യദാർഢ്യം! ബാഴ്‌സ തെരുവുകളിൽ ഫലസ്തീൻ പതാകയുമായി ലാമിൻ യമാൽ
ബാഴ്‌സലോണ: ലാ ലിഗ കിരീടനേട്ടത്തിന് പിന്നാലെ ബാഴ്‌സലോണ നഗരത്തിൽ നടന്ന ആവേശകരമായ ആഘോഷങ്ങൾക്കിടെ ഫലസ്തീൻ പതാക ഉയർത്തി സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാൽ. ഞായറാഴ്ച നടന്ന നിർണ്ണായക മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 2-0 ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്. തിങ്കളാഴ്ച നടന്ന ഓപ്പൺ ടോപ്പ് ബസ് പരേഡിനിടെയായിരുന്നു പതിനെട്ടുകാരനായ യമാലിന്റെ ഈ രാഷ്ട്രീയ നിലപാട്.
വർണ്ണവിവേചനത്തിനെതിരെ ശക്തമായ ശബ്ദം
കളിക്കളത്തിലെ വംശീയതയ്ക്കും മതവിദ്വേഷത്തിനുമെതിരെ കഴിഞ്ഞ മാസം താരം നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവം. ഈജിപ്തിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ കാണികളിൽ ചിലർ ഉയർത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളെ യമാൽ രൂക്ഷമായി വിമർശിച്ചിരുന്നു.
"സ്റ്റേഡിത്തിൽ മതത്തെ പരിഹസിക്കുന്നത് നിങ്ങളെ അജ്ഞരും വംശീയവാദികളുമാക്കുന്നു. ഫുട്ബോൾ ആസ്വാദനത്തിനുള്ളതാണ്, അല്ലാതെ വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ അപമാനിക്കാനുള്ളതല്ല," എന്നായിരുന്നു അന്ന് യമാലിന്റെ പ്രതികരണം.
തുടരുന്ന ഫലസ്തീൻ ഐക്യദാർഢ്യം
സ്പാനിഷ് ഫുട്ബോളിൽ ഇതാദ്യമായല്ല ഫലസ്തീൻ ഐക്യദാർഢ്യം പ്രകടമാകുന്നത്. കഴിഞ്ഞ ആഴ്ച യുറോപ്പ കോൺഫറൻസ് ലീഗിൽ റായോ വല്ലെക്കാനോയുടെ വിജയത്തിന് പിന്നാലെ മുൻ ബാഴ്‌സ താരം ഇലിയാസ് അഖോമാച്ചും ഫലസ്തീൻ പതാകയുമായി മൈതാനത്തെത്തിയിരുന്നു. ഗസ്സയിലേക്കുള്ള സഹായ കപ്പലുകളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ ബാഴ്‌സലോണ നഗരം നേരത്തെ തന്നെ ഫലസ്തീൻ അനുകൂല നിലപാടുകൾക്ക് പേരുകേട്ട ഇടമാണ്.
നയതന്ത്ര പ്രതിസന്ധിയിൽ സ്പെയിനും ഇസ്റാഈലും
ഫലസ്തീൻ വിഷയത്തിൽ സ്പെയിൻ സർക്കാർ സ്വീകരിക്കുന്ന കർശന നിലപാടുകൾ ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധത്തെ ഉലച്ചിരിക്കുകയാണ്.2024 മെയ് മാസത്തിൽ സ്പെയിൻ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.2025-ൽ ഇസ്റാഈലേക്കുള്ള ആയുധ നീക്കങ്ങൾക്കായി സ്പാനിഷ് തുറമുഖങ്ങളും വ്യോമാതിർത്തിയും ഉപയോഗിക്കുന്നത് സർക്കാർ നിരോധിച്ചു.തർക്കങ്ങളെത്തുടർന്ന് ഇരു രാജ്യങ്ങളും തങ്ങളുടെ അംബാസഡർമാരെ തിരിച്ചിവിളിച്ച സാഹചര്യത്തിൽ നിലവിൽ നയതന്ത്ര പ്രതിനിധികൾ സ്ഥാനത്തില്ല.
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയോട് സഹകരിക്കാൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിസമ്മതിച്ചതും, ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് സ്പാനിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതും സ്പെയിനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ലാമിൻ യമാലിന്റെ പതാക വീശൽ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."