ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലൂടെ വർഗീയ സ്പർധയ്ക്ക് ശ്രമം: രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി
തിരുവനന്തപുരം: ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രഭാരി രാജീവ് ചന്ദ്രശേഖറിനെതിരെ ഡി.ജി.പിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകിയത്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനും ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ടാണ് വിവാദ പോസ്റ്റ് പങ്കുവെച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ മോശമായി ചിത്രീകരിക്കുകയും വ്യക്തിഹത്യ നടത്തുകയും കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചിത്രമാണ് പ്രചരിപ്പിച്ചത് എന്നും പരാതിയിൽ ഉന്നയിക്കുന്നു.
സമാധാനപരമായി കഴിയുന്ന കേരളീയർക്കിടയിൽ ബോധപൂർവം വിഷം കലർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്നും വിഷ്ണു സുനിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനൊപ്പം വർഗീയ സംഘർഷങ്ങൾക്ക് വഴിമരുന്നിടുന്ന നീക്കമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വിഷ്ണു സുനിൽ ആരോപിച്ചു. സംഭവത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
The Youth Congress has filed a formal complaint with the DGP against Rajeev Chandrasekhar over a controversial post on BJP's official Facebook page. The complaint alleges that the post was a deliberate attempt to incite communal tension and defame senior Congress leaders Mallikarjun Kharge and Rahul Gandhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."