സത്യപ്രതിജ്ഞ ആഘോഷമാക്കാൻ യു.ഡി.എഫ്; മന്ത്രിമാരെ ഇന്ന് നിശ്ചയിക്കും
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാൻ യു.ഡി.എഫ്. തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. ഉഭയകകക്ഷി ചർച്ചകൾ പൂർത്തിയാക്കി ഇന്ന് തന്നെ മന്ത്രിമാർ ആരെല്ലാമെന്ന് നിശ്ചയിക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും പി.ആർ.ഡി കത്ത് അയച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ തമിഴ്‌നാട്ടിലെ ജോസഫ് വിജയ്, കർണാടകയിലെ സിദ്ധരാമയ്യ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി എന്നിവരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങി ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയതലത്തിൽതന്നെ ശ്രദ്ധേയമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, വിജയ് പങ്കെടുത്താൽ എല്ലാ ശ്രദ്ധയും വിജയ് യിലേക്ക് കേന്ദ്രീകരിച്ചേക്കുമോയെന്ന ആശങ്കയും കേരളത്തിലെ നേതാക്കൾക്കുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട സദസിന് പുറമെ യു.ഡി.എഫ് അണികളുടെ വൻ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ വേദിയുടെ നിർമാണ ജോലികൾ ഇന്നലെ തന്നെ ആരംഭിച്ചു.
വാഹനവ്യൂഹം ആവശ്യമില്ല; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്
തിരുവനന്തപുരം: തനിക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന കർശന നിർദേശമാണ് സതീശൻ നൽകിയിരിക്കുന്നത്.
തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്ന് സതീശൻ അറിയിച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ നേരത്തെ സഞ്ചരിച്ചിരുന്നരീതിയിൽ തനിക്ക് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, സെഡ് കാറ്റഗറി സുരക്ഷയുള്ളതിനാൽ പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പൊലിസ് അറിയിച്ചു. അതിനാൽ എസ്‌കോർട്ട് വാഹനംകൂടി മുഖ്യമന്ത്രിക്ക് അകമ്പടിയുണ്ടായിരിക്കും. മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനത്തെ തുടർന്ന് സതീശൻ നടത്തിയ യാത്രകളിൽ പൊലിസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതുമൂലം പലയിടങ്ങളിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു നിർദേശം നിയുക്ത മുഖ്യമന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിയായി തീരുമാനിക്കപ്പെട്ട ശേഷം വി.ഡി സതീശന്റെ ഒാരോ നീക്കവും സൂക്ഷ്മതയോടെയാണ്. തീരുമാനമുണ്ടായ അന്നുതന്നെ തനിക്കുവേണ്ടി ഹൈക്കമാൻഡിന് മുന്നിൽ അഭിപ്രായം പറഞ്ഞ എ.കെ ആന്റണിയെയും വി.എം സുധീരനെയും സന്ദർശിച്ചിരുന്നു. ഇന്നലെ ഒരുപടികൂടി കടന്ന് പിണറായി വിജയന്റെ വീട്ടിലുമെത്തി. മുഖ്യമന്ത്രിസ്ഥാനത്തിനായി തനിക്കൊപ്പം മത്സരിച്ച രമേശ് ചെന്നിത്തലയുടെയും മുതിർന്ന നേതാവ് വയലാർ രവിയുടെയും തന്റെ രാഷ്ട്രീയഗുരു കൂടിയായ ജി. കാർത്തികേയന്റെയും വീടുകളും സന്ദർശിച്ചു. അതിനിടെ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് യാത്ര ചെയ്യാൻ പൊലിസ് ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും തിരികെ പൊലിസ് ഏറ്റെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി സർക്കാരിന്റെ പകർപ്പ് ആകാതിരിക്കാൻ ശ്രദ്ധയോടെയുള്ള നീക്കമാണ് സതീശൻ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."