'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശന്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.
തിരക്കിട്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം അതിവേഗം തര്‍ക്കങ്ങള്‍ പരിഹരിച്ചാണ് ടീം വി.ഡി.എസ് 20 മന്ത്രിമാരുള്ള സമ്പൂര്‍ണ മന്ത്രിസഭയായി സത്യപ്രതിജ്ഞ ചെയ്തത്.
ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വരുന്നത്. 14 പുതുമുഖങ്ങളടക്കമുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. രാവിലെ 10നാണ് ചടങ്ങ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ വന്‍നിര തന്നെ ചടങ്ങിന്റെ ഭാഗമാകും.
മുഖ്യമന്ത്രിക്കു പുറമേ 11 മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ മുസ് ലിം ലീഗിന് അഞ്ച് മന്ത്രിമാരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കി. ആര്‍.എസ്.പിയില്‍നിന്ന് ഷിബു ബേബി ജോണും സി.എം.പിയില്‍നിന്ന് സി.പി ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെ.ഡി.പി.യുടെ ഏക എം.എല്‍.എയായ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാനാണ് ധാരണ. അനൂപ് ജേക്കബ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍, ഒരംഗം മാത്രമുള്ള സി.എം.പിക്ക് അഞ്ച് വര്‍ഷം മന്ത്രി സ്ഥാനം നല്‍കുന്നതില്‍ അനൂപിനും മാണി സി. കാപ്പനും കടുത്ത അമര്‍ഷമുണ്ട്. മുസ് ലിം ലീഗിന്റെ മന്ത്രിമാരില്‍ രണ്ടര വര്‍ഷത്തിനു ശേഷം ഒരാള്‍ മാറി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകും. ഏതു മന്ത്രിയാണ് മാറുന്നതെന്ന് പിന്നീട് തീരുമാനിക്കും.
കോണ്‍ഗ്രസില്‍ ഐ.സി ബാലകൃഷ്ണനെയും ടേം വ്യവസ്ഥയില്‍ പരിഗണിക്കാന്‍ ആലോചനയുണ്ട്. മുസ് ലിം ലീഗില്‍നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി, പി.കെ ബഷീര്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുന്നത്. മുമ്പ് യു.ഡി.എഫ് മന്ത്രിസഭയില്‍ ലീഗ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണ് അവര്‍ക്ക് ലഭിക്കുക. കേരള കോണ്‍ഗ്രസ് മന്ത്രിയായി മോന്‍സ് ജോസഫ് എത്തുമ്പോള്‍ അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും. ഘടകക്ഷികള്‍ തമ്മില്‍ തര്‍ക്കം ഉള്ളതിനാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെ കണ്ട് പട്ടിക കൈമാറിയതിനു ശേഷമാണ് യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനം എന്നു പറഞ്ഞാണ് മന്ത്രിമാരുടെ പട്ടിക വി.ഡി സതീശന്‍ പ്രഖ്യാപിച്ചത്. അര്‍ഹതപ്പെട്ട പലരേയും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ലെന്നും സോഷ്യല്‍, റീജ്യനല്‍ ബാലന്‍സ് പരിഗണിക്കുമ്പോള്‍ എല്ലാവരെയും പരിഗണിക്കാന്‍ സാധിച്ചില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കും. 29ന് നയപ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ അഞ്ചിന് തിരുത്തല്‍ ബജറ്റും വതരിപ്പിക്കും. ഇതില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിന് പുറമെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രവും ഇറക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."