ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്; യുഎസുമായി ഒത്തുതീർപ്പ്
വാഷിങ്ടൺ ഡിസി: യുഎസ് ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ വൻ തുക പിഴയൊടുക്കി ഒത്തുതീർപ്പിനൊരുങ്ങി അദാനി ഗ്രൂപ്പ്. യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള വിദേശ ആസ്തി നിയന്ത്രണ ഓഫീസുമായി (OFAC) 275 മില്യൺ ഡോളറിന്റെ (ഏകദേശം 2,300 കോടിയിലധികം രൂപ) ഒത്തുതീർപ്പിലാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എത്തിയിരിക്കുന്നത്.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുകയും വിവരങ്ങൾ സ്വയം വെളിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഒത്തുതീർപ്പാക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകിയത്.
യുഎസിൻ്റെ കടുത്ത സാമ്പത്തിക ഉപരോധം നിലനിൽക്കെ, ദുബൈയിലെ ഇടനിലക്കാർ വഴി അദാനി ഗ്രൂപ്പ് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്തെന്നാണ് കണ്ടെത്തൽ. 2023 മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലായിരുന്നു ഈ ഇടപാടുകൾ നടന്നത്. ഒമാനിൽ നിന്നും ഇറാഖിൽ നിന്നും എത്തിക്കുന്ന എൽപിജി എന്ന വ്യാജേനയായിരുന്നു ഗുജറാത്തിലെ അദാനിയുടെ മുന്ദ്ര തുറമുഖം വഴി ഇവ ഇന്ത്യയിലേക്ക് കടത്തിയത്. എന്നാൽ രേഖകൾ പരിശോധിച്ച ഒഎഫ്എസി ഈ ഇന്ധനത്തിൻ്റെ യഥാർത്ഥ ഉറവിടം ഇറാനാണെന്ന് കണ്ടെത്തുകയായിരുന്നു.
അദാനി ഗ്രൂപ്പിൻ്റെ വിശദീകരണം
ഇറാനിൽ നിന്നുള്ള എൽപിജി അടങ്ങിയ കപ്പൽ മുന്ദ്ര തുറമുഖത്ത് എത്തിയ വിവരം 2025-ൽ തങ്ങൾ തന്നെയാണ് ഒഎഫ്എസിയെ സ്വയം അറിയിച്ചതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
ഇതേത്തുടർന്ന് 2023 ജൂൺ മുതലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ യുഎസ് ഏജൻസി ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചയുടൻ തന്നെ അദാനി എന്റർപ്രൈസസ് എൽപിജി ഇറക്കുമതി പൂർണ്ണമായും നിർത്തിവെക്കുകയും ഉപരോധങ്ങൾ പാലിക്കുന്നതിനുള്ള ആഭ്യന്തര സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. അദാനി ഗ്രൂപ്പ് സ്വീകരിച്ച ഈ തിരുത്തൽ നടപടികളാണ് ഒത്തുതീർപ്പ് തുക വലിയ തോതിൽ കുറയ്ക്കാൻ ഒഎഫ്എസിയെ പ്രേരിപ്പിച്ചത്.
മറ്റ് യുഎസ് കേസുകളും ഒത്തുതീർപ്പിലേക്ക്
അദാനി ഗ്രൂപ്പിനെതിരെ യുഎസിലുള്ള മറ്റ് നിയമനടപടികളും ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. 2024 നവംബറിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ (SEC) ഫയൽ ചെയ്ത സിവിൽ തട്ടിപ്പ് കേസും ഭീമമായ പിഴയൊടുക്കി അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ സിവിൽ കേസ് ഒത്തുതീർപ്പാക്കുന്നതിനായി ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും ചേർന്ന് 18 മില്യൺ ഡോളർ പിഴയൊടുക്കാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസിലെ കടുത്ത നിയമനടപടികളിൽ നിന്നും തട്ടിപ്പ് കേസുകളിൽ നിന്നും വൻ തുക പിഴ നൽകി തലയൂരാനാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ ശ്രമിക്കുന്നത്.
The Adani Group has reached a $275 million settlement with the US Treasury Department's Office of Foreign Assets Control (OFAC) over allegations of violating US sanctions against Iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."