കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ, അറഫാ ദിനം എന്നിവ പ്രമാണിച്ച് കുവൈത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് ആറ് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെരുന്നാൾ അവധിക്ക് അംഗീകാരം നൽകിയത്.
മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, മറ്റ് സംസ്ഥാന വകുപ്പുകൾ എന്നിവയിലെ ജീവനക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. അവധിക്ക് ശേഷം 2026 ജൂൺ 1 തിങ്കളാഴ്ച ഓഫീസുകൾ വീണ്ടും തുറന്ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
കുവൈത്ത് കാബിനറ്റ് പ്രഖ്യാപനമനുസരിച്ച് ഇത്തവണ പൊതുമേഖലാ ജീവനക്കാർക്ക് തുടർച്ചയായ ആറ് ദിവസത്തെ പെരുന്നാൾ അവധിയാണ് ലഭിക്കുക. മേയ് 26 ചൊവ്വാഴ്ച അറഫാ ദിനത്തോടെ ആരംഭിക്കുന്ന അവധി തുടർന്നു വരുന്ന ബുധൻ, വ്യാഴം, വെള്ളി (മേയ് 27, 28, 29) ദിവസങ്ങളിൽ ഔദ്യോഗിക ഈദ് അവധിയായി തുടരും. ഇതിന് പിന്നാലെ വരുന്ന മേയ് 30, 31 (ശനി, ഞായർ) ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെയാണ് ജീവനക്കാർക്ക് ആറ് ദിവസത്തെ നീണ്ട ഇടവേള ഒന്നിച്ച് ആസ്വദിക്കാൻ അവസരമൊരുങ്ങുന്നത്.
അടിയന്തിര സർവീസുകൾക്ക് ഇളവ്
പ്രത്യേക പ്രവർത്തന സ്വഭാവമുള്ള ചില സർക്കാർ സ്ഥാപനങ്ങൾ പൊതുതാൽപ്പര്യവും അത്യാവശ്യ സേവനങ്ങളും മുൻനിർത്തി, ബന്ധപ്പെട്ട ഉയർന്ന അധികാരികളുമായി ഏകോപിപ്പിച്ച് തങ്ങളുടെ പ്രവർത്തന ക്രമീകരണങ്ങൾ സ്വന്തമായി നിശ്ചയിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവർക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും മന്ത്രിസഭ ഈദ് ആശംസകൾ നേർന്നു.
kuwait has officially declared a six-day eid holiday for public sector employees ahead of the festive season. government offices and departments will remain closed during the break, giving citizens and residents an extended holiday period for celebrations, travel, and family gatherings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."