മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ
തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി സിറ്റി സർക്കുലർ ഇ-ബസുകളുടെയെല്ലാം ടിക്കറ്റ് നിരക്ക് പുതുക്കിയപ്പോഴും, ഒരു ബസിന് മാത്രം 'പ്രത്യേക ഇളവ്'. മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സർവീസ് നടത്തുന്ന ഒരു ഇലക്ട്രിക് ബസിനാണ് കെഎസ്ആർടിസി ഇപ്പോഴും പഴയ നിരക്കിൽ യാത്രാസൗകര്യം ഒരുക്കുന്നത്. പേരൂർക്കട ഡിപ്പോയിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട - ആറ്റുകാൽ - പുഞ്ചക്കരി റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.
എന്താണ് സംഭവം?
2021-ൽ സിറ്റി സർക്കുലർ സർവീസ് തുടങ്ങിയപ്പോൾ എവിടെ ഇറങ്ങിയാലും ഒരു ട്രിപ്പിന് 10 രൂപ മാത്രമായിരുന്നു നിരക്ക് (ഫെയർ സ്റ്റേജുകൾ ഉണ്ടായിരുന്നില്ല). കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റതോടെയാണ് ഈ ഇളവ് നിർത്തലാക്കിയത്. മിനിമം ചാർജ് 12 രൂപയാക്കുകയും ഫെയർ സ്റ്റേജുകൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ, പുഞ്ചക്കരി റൂട്ടിലോടുന്ന ഈ ഒരു ബസിനെ മാത്രം നിരക്കുവർദ്ധനയിൽ നിന്ന് ഒഴിവാക്കി.
കെ.ബി ഗണേഷ് കുമാറിന്റെ പാർട്ടിയുടെ ഒരു ജില്ലാ നേതാവ് ഇടപെട്ടാണ് തന്റെ വീട്ടുപടിക്കലൂടെ ഈ സർവീസ് എത്തിച്ചത്. ഇതിന് പിന്നാലെ, ഈ ബസിന്റെ നിരക്ക് ഉയർത്തേണ്ടതില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ രണ്ടു വർഷമായി ഈ വണ്ടിയിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കാണ്. സമീപത്തുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരും ഇതേ ഇളവ് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും, ഈ ഒരു റൂട്ടിന് മാത്രമാണ് കെഎസ്ആർടിസി 'പ്രത്യേക പരിഗണന' നൽകിയത്.
സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടന നടന്ന് മന്ത്രി മാറിയിട്ടും ഈ ഒരു ബസിലെ വിഐപി പരിഗണന ഇപ്പോഴും തുടരുകയാണ്. നിരക്കിലെ ഈ അപാകത ഉടൻ പരിഹരിക്കുമെന്നാണ് പേരൂർക്കട ഡിപ്പോ അധികൃതർ ഇപ്പോൾ നൽകുന്ന വിശദീകരണം. എന്നാൽ ഇത്രയും കാലം ഒരു റൂട്ടിന് മാത്രം എങ്ങനെ ഈ ഇളവ് ലഭിച്ചു എന്നതിന് വ്യക്തമായ മറുപടി നൽകാൻ കെഎസ്ആർടിസി തയ്യാറായിട്ടില്ല.
an e-bus service of the kerala state road transport corporation (ksrtc), which was reportedly started due to the special interest of the former transport minister, is still operating under the old, lower ticket rates while prices have been revised elsewhere.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."