ലോറി ഡ്രൈവറെ പറ്റിച്ച് പണം വാങ്ങി, പത്ത് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ ഒളിവ് ജീവിതം; മുക്കം എം.ഡി.എം.എ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മുക്കം: കൈവിലങ്ങ് തുണികൊണ്ട് മറച്ച്, മുടിമുറിച്ച് രൂപംമാറി അഞ്ച് സംസ്ഥാനങ്ങളിലൂടെ പൊലിസിനെ പത്തുദിവസം വട്ടംകറക്കിയ മയക്കുമരുന്ന് കേസ് പ്രതി ഒടുവിൽ നാടകീയമായി പിടിയിലായി. മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് (എം.ഡി.എം.എ കേസ് പ്രതി) കർണാടക-മഹാരാഷ്ട്ര അതിർത്തിയായ കൽബുർഗിയിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെ വീണ്ടും പൊലിസ് വലയിലായത്. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ അതിസാഹസികമായാണ് കേരള പൊലിസ് സംഘം പിടികൂടിയത്.
ബാത്ത്റൂമിൽ പോകണമെന്ന് വ്യാജേന രക്ഷപ്പെടൽ
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മുക്കത്ത് രണ്ടിടങ്ങളിൽ നിന്നായി 2.8 കിലോഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഹനീഫയും ബേപ്പൂർ സ്വദേശി റെയ്ഹാനത്തും പിടിയിലാകുന്നത്. ഡൽഹിയിൽ നിന്നാണ് ഇവർ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് വ്യക്തമായതോടെ, തെളിവെടുപ്പിനായി കഴിഞ്ഞ മെയ് 23-നാണ് രാജധാനി എക്സ്പ്രസിൽ മുക്കം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോയത്.
എന്നാൽ, ട്രെയിൻ ഗുജറാത്തിലെ വഡോദര സ്റ്റേഷന് സമീപമെത്തിയപ്പോൾ ബാത്ത്റൂമിൽ പോകണമെന്ന് പറഞ്ഞ് ഹനീഫ പോലീസുകാരെ വെട്ടിച്ച് അടുത്ത കമ്പാർട്ട്മെന്റിലേക്ക് ഓടുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയതോടെ ഇയാൾ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി രക്ഷപ്പെട്ടു.
ലോറി ഡ്രൈവറെ പറ്റിച്ച് പണം വാങ്ങി; ഒളിത്താവളങ്ങൾ മാറിമാറി
പൊലിസിന്റെ കണ്ണുവെട്ടിച്ച് റെയിൽവേ ട്രാക്കിലൂടെ ഓടിയ പ്രതി അഹമ്മദാബാദ് എക്സ്പ്രസ് ഹൈവേയിലെത്തി. തന്റെ കൈയിലെ വിലങ്ങ് പുറത്തു കാണാതിരിക്കാൻ തുണികൊണ്ട് വരിഞ്ഞുമുറുക്കി. വഴിയിൽ കണ്ട ഒരു ലോറിക്ക് കൈകാണിച്ച് കയറിയ ഇയാൾ, അജ്ഞാതർ തന്നെ ആക്രമിച്ച് പണവും ബാഗും കവർന്നുവെന്ന് പറഞ്ഞ് ലോറി ഡ്രൈവറെ വിശ്വസിപ്പിച്ചു. ഡ്രൈവറിൽ നിന്ന് 500 രൂപയും കൈക്കലാക്കി അഹമ്മദാബാദിലെത്തി.
അവിടെനിന്ന് ഹൈദരാബാദിലേക്ക് കടക്കാൻ ബസ് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും പന്തികേട് തോന്നി അത് റദ്ദാക്കി പണം വാങ്ങി സഹീറാബാദിലേക്ക് പോയി. തുടർന്ന് തനിച്ചായ പ്രതി നടത്തിയ നീക്കങ്ങൾ ഇങ്ങനെയായിരുന്നു:
ഒറ്റനോട്ടത്തിൽ തിരിച്ചറിയാതിരിക്കാൻ മുടി മുറിച്ച് രൂപം പൂർണ്ണമായി മാറ്റി. നാട്ടിലെ സുഹൃത്തിനെ ബന്ധപ്പെട്ട് ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയപ്പിച്ചു. പൊലിസിന് ലൊക്കേഷൻ കിട്ടാതിരിക്കാൻ ഒളിവുകാലത്തിനിടെ മൂന്ന് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളുമാണ് ഇയാൾ മാറ്റിയത്. സഹീറാബാദിലെ പോത്തുക്കച്ചവടക്കാരായ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ ഒളിവിൽ കഴിഞ്ഞ ശേഷം ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മാറിമാറി സഞ്ചരിച്ചു.
പൊലിസിന്റെ 'ബുദ്ധിപരമായ' കെണി
പ്രതിക്കായി വലവിരിച്ച അന്വേഷണസംഘം ഹനീഫയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എൺപതോളം പേരുടെ ഫോൺ കോളുകൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിൽ ഇയാൾ ഒടുവിലായി നാട്ടിലേക്ക് വിളിച്ച നമ്പർ ബെംഗളൂരു-ഡൽഹി ട്രെയിൻ റൂട്ടിൽ സജീവമാണെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലിസ് കണ്ടെത്തി. പ്രതി ട്രെയിനിലുണ്ടെന്ന് ഉറപ്പിച്ചതോടെ ഹൈദരാബാദിലായിരുന്ന മുക്കം പൊലിസ് സംഘം തിങ്കളാഴ്ച രാത്രി 11:30-ഓടെ കാറിൽ കർണാടകയിലെ കൽബുർഗിയിലേക്ക് തിരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കൽബുർഗി റെയിൽവേ സ്റ്റേഷനിലെത്തിയ പൊലിസ്, ട്രെയിൻ വളഞ്ഞ് കമ്പാർട്ട്മെന്റുകളിൽ നടത്തിയ വിശദമായ പരിശോധനയ്ക്കൊടുവിലാണ് പ്രതിയെ വീണ്ടും കൈയ്യോടെ പൊക്കിയത്.
പൊലിസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ വഡോദര റെയിൽവേ പൊലിസ് സ്റ്റേഷനിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൽബുർഗിയിൽ പിടിയിലായ പ്രതിയെ ഹൈദരാബാദിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ബസ് മാർഗ്ഗം കോഴിക്കോട്ടേക്ക് തിരിച്ചു. പ്രതിയെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് വടകര എൻ.ഡി.പി.എസ്. കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
the kerala police have arrested the prime accused in the mukkam mdma drug case after a ten-day interstate manhunt. the accused, who allegedly cheated a lorry driver to fund his escape, managed to hide across five different states within ten days before being tracked down. following his arrest, the police are producing him in court today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."