മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ
കോഴിക്കോട്: പ്ലീഡർ നിയമനത്തിൽ പ്രതിഷേധം അറിയിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി വി.ഡി സതീശൻ കാണാൻ കൂട്ടാക്കാത്തതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് കനക്കുന്നതിനിടെ സമവായ ശ്രമവുമായി നേതാക്കൾ. അടുത്തദിവസത്തോടെ മുഖ്യമന്ത്രി കെ.എസ്.യു പ്രസിഡന്റിനെ കാണുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. സർക്കാരിന്റെ പ്രവർത്തനം സുഗമമാകാൻ വിവാദം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന വിലയിരുത്തൽ കോൺഗ്രസിൽ ശക്തമാണ്. തർക്കത്തിൽ പ്രധാന നേതാക്കൾ കക്ഷിചേർന്നതോടെ പ്രശ്‌നം വഷളാവുന്ന സാഹചര്യത്തിലാണ് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സമവായശ്രമം തുടങ്ങിയത്. കെ.എസ്.യുവിന്റെ നിലപാടിനെ പ്രശംസിച്ച് വി.എം സുധീരൻ രംഗത്തെത്തിയതും വിവാദം ആളിക്കത്തിച്ചു.
മുഖ്യമന്ത്രിക്കെതിരായ നീക്കത്തിന് പിന്നിൽ കെ.സി വേണുഗോപാൽ ആണെന്ന വിമർശനം ഉയർന്നിരുന്നു. കെ.എസ്.യു പ്രവർത്തനകാലത്തെ അനുഭവങ്ങൾ വിവരിച്ചും കെ.എസ്.യുവിന്റെ പോരാട്ടവീര്യം എടുത്തുപറഞ്ഞും കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇത് കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടു. അതേസമയം, ഇന്നലെ മാധ്യമങ്ങളെ കണ്ട വേണുഗോപാൽ പ്രശ്‌നപരിഹാരത്തിനുള്ള സൂചന നൽകി. വേണുഗോപാൽ പക്ഷത്തിന്റെ പ്രധാന വക്താവായ മന്ത്രി എ.പി അനിൽകുമാർ കെ.എസ്.യുവിനെ തള്ളി രംഗത്തുവന്നതും ശ്രദ്ധേയമാണ്.
സമവായസാധ്യത ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. പ്ലീഡർ നിയമന വിഷയത്തിൽ പാർട്ടിയുടെ ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അലോഷ്യസ് സേവ്യറും നിലപാട് മയപ്പെടുത്തി. യു.ഡി.എഫ് ഭരണത്തിൽ കെ.എസ്.യുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് നിർഭാഗ്യകരമെന്ന് വ്യക്തമാക്കി അലോഷ്യസ് സേവ്യർ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ കണ്ടിരുന്നു. മുഖ്യമന്ത്രി കെ.എസ്.യു പ്രസിഡന്റിന് മുഖംകൊടുക്കാത്തത് ഒട്ടും ശരിയായില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കൾ. കോൺഗ്രസിനുള്ളിൽ ഈ വിഷയത്തിൽ നേതാക്കൾ പക്ഷംപിടിക്കാൻ തുടങ്ങിയതോടെയാണ് തർക്കം രൂക്ഷമായത്.
അതേസമയം, കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് വിമർശനം തുടരുകയാണ്. അലോഷ്യസ് സേവ്യറിനെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ രംഗത്തെത്തി. നിരന്തര പ്രതിഷേധങ്ങളുടെ ഭാഗമായി കെഎസ്.യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽപ്പോലും സന്ദർശിക്കാൻ മനസ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് മുഖ്യമന്ത്രി വി.ഡി സതീശനെന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. അതേസമയം, കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി വിശദീകരിച്ചു.
Amidst the intensifying internal feud within the Congress party over Chief Minister V.D. Satheesan's refusal to meet KSU State President Aloysius Xavier—who was protesting against the pleader appointment—leaders have initiated consensus efforts. Leaders have indicated that the Chief Minister is likely to meet the KSU President in the coming days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."