കിഫ്ബിയില്‍ നിയമനം ഇഷ്ടക്കാര്‍ക്ക്; ശമ്പളം ലക്ഷങ്ങള്‍
തിരുവനന്തപുരം: കിഫ്ബിയില്‍ നടന്ന നിയമനങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വെള്ളാനയായി മാറി സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നതില്‍ കിഫ്ബി മുഖ്യപങ്ക് വഹിച്ചുവെന്ന വിമര്‍ശനം ധവളപത്രത്തിലുയര്‍ത്തിയതിന് പിന്നാലെയാണിത്.
യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള നിയമനങ്ങളും ശമ്പളനിര്‍ണയവുമാണ് കിഫ്ബിയില്‍ നടന്നത്. ഒരു ലക്ഷത്തിലധികം ശമ്പളം പറ്റുന്ന 44 ഉദ്യോഗസ്ഥര്‍ കിഫ്ബിയില്‍ ജോലി നോക്കുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 19 പേര്‍ക്ക് പ്രതിമാസ ശമ്പളം ഒന്നര ലക്ഷത്തില്‍ അധികമാണ് നല്‍കുന്നത്. രണ്ടുലക്ഷം രൂപ വരെ ശമ്പളം കൈപ്പറ്റുന്നവരുമുണ്ട്.
ഈ 44 ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പള ചെലവ് മാത്രം 85,99,392 രൂപയാണ്. ഇതില്‍ തന്നെ 18 പേര്‍ 25,000 മുതല്‍ 50,000 വരെ സര്‍ക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരാണ്. ഒരേസമയം തന്നെ കിഫ്ബിയില്‍ നിന്നും കിഫ്ബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണില്‍ നിന്നും ശമ്പളം പറ്റുന്നവരുമുണ്ട്. കിഫ്ബി നേരിട്ട് നിയമിച്ചത് 400 കരാര്‍ ജീവനക്കാരെയാണ്. കിഫ്ബിയിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വേതനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
കിഫ്ബിയുടെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തന ഘടന സമഗ്രമായി പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്‍നിയമനങ്ങള്‍ പൂര്‍ണമായും റദ്ദാക്കും. ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററില്‍ അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിര്‍ത്തി അധികമുള്ളവരെ ഒഴിവാക്കും. നിലവിലുള്ള ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധനയ്ക്ക് വിധേയമാക്കും. സാങ്കേതിക പരിജ്ഞാനം വേണ്ട ഉയര്‍ന്ന തസ്തികയിലേക്ക് സർവിസില്‍ നിന്നുള്ളവരെ പരിഗണിക്കും.
ധനവകുപ്പ് അറിഞ്ഞുകൊണ്ടുള്ള നിയമനങ്ങള്‍ മാത്രമേ ഇനി കിഫ്ബിയിലുണ്ടാകൂ. മുന്‍ചീഫ് സെക്രട്ടറിയായിരുന്ന രാജിവച്ച സി.ഇ.ഒ കെ.എം എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു കിഫ്ബിയിലെ കഴിഞ്ഞകാല നിയമനങ്ങളെല്ലാം. വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതില്‍ വഴി നിയമനം നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിക്കും അവരുടെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും കിഫ്ബിയില്‍ നിയമനം നല്‍കിയത് സംബന്ധിച്ചും ആരോപണമുയര്‍ന്നിരുന്നു. കിഫ്ബിയിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലായി വിരമിച്ച ഉദ്യോഗസ്ഥരുടെ വലിയൊരു നിര തന്നെയുണ്ടെന്ന് വിവിധ സമിതികളുടെ പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.
ധനവകുപ്പില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ കിഫ്ബിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിയമനം നേടുന്ന പതിവാണ് കഴിഞ്ഞ കാലങ്ങളില്‍ നടന്നത്. കാര്യമായ ജോലികളൊന്നുമില്ലാതെ ഉയര്‍ന്ന ശമ്പളം കൈപ്പറ്റിയിരുന്ന ഇവര്‍ക്ക് സര്‍ക്കാരിന്റെ പുതിയ നീക്കം തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."