ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി
കോഴിക്കോട്: കേസുകളുടെ കാര്യക്ഷമമായ അന്വേഷണവും മേൽനോട്ടവും ഉറപ്പാക്കുന്നതിനായി ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയുമായി ഡി.ജി.പി. ഭാരതീയ ന്യായസംഹിത അടിസ്ഥാനമാക്കിയാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കേസുകൾ സംബന്ധിച്ച് വീണ്ടും ഉത്തരവിറക്കിയത്. ഇത്തരം കേസുകൾ അന്വേഷിക്കേണ്ട ഉദ്യോഗസ്ഥരുടെ റാങ്കുകളെ കുറിച്ചും ഡി.ജി.പി റവാഡ ചന്ദ്രശേഖർ വ്യക്തത വരുത്തിയിട്ടുണ്ട്.
2017 ലും 2018 ലും പുറത്തിറക്കിയ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പരാമർശിച്ച കേസുകൾ തന്നെയാണ് പുതിയ പട്ടികയിലും ഉൾപ്പെടുത്തിയത്. കാര്യമായ മാറ്റങ്ങൾ ഇല്ല.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ, മനുഷ്യശരീരത്തിന് നേരെയുള്ള അതിക്രമങ്ങൾ, രാജ്യദ്രോഹ കുറ്റങ്ങൾ, പോക്‌സോ കേസുകൾ, എസ്.ഐ റാങ്കിന് മുകളിലുള്ള പൊലിസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള കേസുകൾ, 10,000 ലിറ്ററിൽ കൂടുതൽ അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള അബ്കാരി കേസുകൾ, വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കേസുകൾ തുടങ്ങിയവ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലുൾപ്പെടും.
വിദേശികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ബലാത്സംഗം, പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ, കൂട്ടബലാത്സംഗം, സ്ത്രീധന പീഡന മരണം എന്നിവയും ഗുരുതര കുറ്റകൃത്യങ്ങളാണ്.
കൊലപാതകം, വധശ്രമം, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർ നടത്തുന്ന കൊലപാതകങ്ങൾ, ആസിഡ് ആക്രമണം, ഭീകരവാദ പ്രവർത്തനങ്ങൾ, കുട്ടികളെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് എന്നിവയും ഗുരുതരകുറ്റകൃത്യങ്ങളാണ്.
രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കൽ, അതിനായുള്ള ഗൂഢാലോചന, ആയുധം ശേഖരിക്കൽ, 50 ലക്ഷം രൂപയോ അതിന് മുകളിലോ മൂല്യമുള്ള ഭവനഭേദനം, കവർച്ച, പിടിച്ചുപറി കേസുകൾ, 75 ലക്ഷത്തിന് മുകളിലുള്ള മോഷണങ്ങൾ, ഒരു കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകൾ, രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള സൈബർ തട്ടിപ്പുകൾ, മനുഷ്യജീവൻ അപഹരിച്ച റെയിൽവേ അപകടങ്ങൾ, അട്ടിമറികൾ തുടങ്ങിയവയെല്ലാം ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്. ഇത്തരം കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണം.
സബ് ഇൻസ്‌പെക്ടർക്ക് താഴെയുള്ള പൊലിസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള കേസുകൾ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ വരില്ലെങ്കിലും, അവ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എല്ലാവിധ ചികിത്സാ പിഴവ് കേസുകളും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."