ഇന്ദിരാ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: അശോക് ഗെഹ്‌ലോട്ട്
ജയ്പൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്ര നിലപാടുകൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇന്നത്തെ അന്തരീക്ഷം അങ്ങേയറ്റം അപകടകരമാണ്. തന്റെ അമ്പത് വർഷത്തെ പൊതുജീവിതത്തിൽ കണ്ടിട്ടില്ലാത്തത്രയും അപകടകരമായ അന്തരീക്ഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി, ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
ഇന്ന് രാജ്യം ഭരിക്കുന്നവർ മനപ്പൂർവം മത ധ്രുവീകരണം നടത്തുകയാണ്. പൂർണ ഉത്തരവാദിത്തത്തോടെയാണ് താനിക്കാര്യം പറയുന്നത്. ഇതിനെതിരേ രാജ്യം ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ അനന്തര ഫലം രാജ്യത്തെ ജനങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ബി.ജെ.പി മുസ്്ലിംകൾക്ക് സീറ്റ് നൽകാത്തതിനെയും ലോക്സഭയിൽ ബി.ജെ.പിക്ക് മുസ്്ലിം എം.പിമാർ ഇല്ലാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ ജനങ്ങളെ കാണിക്കാൻ വേണ്ടിയെങ്കിലും ബി.ജെ.പിക്ക് കുറച്ച് മുസ്്ലിം സ്ഥാനാർഥികളെ നിർത്താമായിരുന്നു. പക്ഷേ, തങ്ങൾ ഹിന്ദുത്വ പാർട്ടിയാണെന്ന് ഉയർത്തിക്കാട്ടാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ മുസ്്ലിംകൾക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. മുഖ്താർ അബ്ബാസ് നഖ് വി, ഷാനവാസ് ഹുസൈൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പോലും അവർ മാറ്റിനിർത്തി. മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള ബി.ജെ.പിയുടെ വിമുഖതയാണ് ഇത് വ്യക്തമാക്കുന്നത്. ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ച് ഭരണം നടത്തുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ഭരണഘടന അനുവദിക്കുന്നില്ലെന്നും ഇന്ദിരാ ഗാന്ധിയെപ്പോലുള്ള ഒരു ഉന്നത നേതാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അജണ്ട മാത്രം മുൻ നിർത്തി, ഹിന്ദുക്കളുടെ പേരിൽ മാത്രം രാഷ്ട്രീയം കളിച്ച് മുന്നോട്ടുപോകാനാണോ ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിശ്വാസങ്ങൾക്കും തുല്യ അവകാശമെന്ന ഭരണ ഘടനാ തത്വത്തിൽ നിന്നുള്ള വ്യതിചലനമാണിത്. ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങൾ നൽകുന്നുണ്ട്. മതത്തെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. ജുഡീഷ്വറി ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിക്കുകയാണ്. ബി.ജെ.പി ജനാധിപത്യ സ്ഥാപനങ്ങളെയും വോട്ടവകാശത്തെയും ദുർബലപ്പെടുത്തുകയാണ്. ഇത്തരം നടപടികൾ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെയാണ് ഏറെ ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി ദേശീയ ചിഹ്നങ്ങളെ തിരഞ്ഞെടുത്ത് ഉപയോഗിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേലിനെപ്പോലുള്ള നേതാക്കളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബി.ജെ.പി, അവരുടെ മൂല്യങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും രാഹുൽ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ പ്രാദേശിക പാർട്ടികൾ രാഹുലിന് പിന്നിൽ അണിനിരക്കണം. യുവാക്കൾ രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."