സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം
റിയാദ്: സഊദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പണം, സ്വര്‍ണം, വിലപിടിപ്പുള്ള ലോഹങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈയിൽ കരുതുന്നതിനാണ് സഊദി ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തിന്റെ ഭാഗമായാണ് പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകള്‍.
മുമ്പുണ്ടായിരുന്ന 60,000 റിയാലിൽ നിന്ന് 40,000 റിയാലായാണ് പുതിയ പരിധി പുതുക്കി നിശ്ചയിച്ചത്. ഇതോടെ, 40,000 റിയാലോ അതിൽകൂടുതലോ മൂല്യമുള്ള വസ്തുക്കൾ, പണം എന്നിവ ഉണ്ടെങ്കിൽ യാത്രക്കാർ കസ്റ്റംസിനു മുന്നിൽ വെളിപ്പെടുത്തണം. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവ വഴി യാത്ര ചെയ്യുന്നവർ ഇത് പാലിക്കൽ നിർബന്ധമാണ്. വെളിപ്പെടുത്തുന്ന വസ്തുക്കളുടെ മൂല്യം തെളിയിക്കുന്നതിനായി വാങ്ങിയതിന്റെ രസീതുകളോ ഇന്‍വോയിസുകളോ ഹാജരാക്കേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."