വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശം ധനബില്ലിൽ സർക്കാർ ഉൾപ്പെടുത്തിയത് സ്വകാര്യ മദ്യലോബിയെ സഹായിക്കാനാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സഭയിൽ അവതരിപ്പിക്കുന്ന ബിൽ പാസായാൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് പിന്നീട് സർക്കാർ അനുമതി തേടേണ്ടതില്ലെന്നും, മദ്യനികുതി ഇളവ് വരുത്താനുള്ള തെറ്റായ തീരുമാനം സർക്കാർ അടിയന്തരമായി തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബജറ്റ് നിർദ്ദേശങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും പുകമറ മാത്രമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ധന ബിൽ നിയമസഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. ബിൽ പാസ്സായി നിയമത്തിന്റെ ഭാഗമാകുന്ന നികുതി നിർദ്ദേശം ഒരു എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാൻ സർക്കാരിന് കഴിയില്ല. നിയമപരമായി ഇതിനെ തടയാൻ യുഡിഎഫിനും സാധിക്കില്ല. ഈ സാഹചര്യത്തിൽ ധന ബില്ലിൽ നികുതിയിളവ് ചേർത്ത ശേഷം യുഡിഎഫ് ചർച്ച നടത്തുന്നതിൽ യാതൊരു പ്രസക്തിയുമില്ലെന്നും ഇത് മദ്യക്കമ്പനികളുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 10% വരെ ഉള്ളതിന് 120 ശതമാനമായും, 10 മുതൽ 20 വരെയുള്ളതിന് 175 ശതമാനമായും ഇളവ് ചെയ്യാനുള്ള ഭേദഗതിയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തെ 'ഹോർട്ടി വൈൻ' കാറ്റഗറിയോട് ചേർത്താണ് ഈ ഭേദഗതി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐ.എം.എഫ്.എൽ (IMFL) കാറ്റഗറിക്ക് ഇത്തരത്തിൽ നികുതി ഇളവ് നൽകുന്നത്. മുൻപ് എൽ.ഡി.എഫ് സർക്കാർ മദ്യത്തിന് നികുതി ഇളവ് നൽകാൻ ശ്രമിച്ചു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഈ ധന ബില്ലിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
"ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താൽപ്പര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത് എന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
എക്സൈസ് നയത്തിലെ മാറ്റം താൻ അറിഞ്ഞില്ലെന്ന നിലപാടാണ് എക്സൈസ് മന്ത്രി പങ്കുവെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തിയതിലുള്ള അതൃപ്തി ഭരണമുന്നണിയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ഇതിന് പുറമെ പ്രതിപക്ഷവും മാധ്യമങ്ങളും മതസാമുദായിക സംഘടനകളും ഇതിനെതിരെ അതിശക്തമായ വിമർശനം ഉയർത്തുന്നുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിർപ്പ് ഈ മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ ‘ടീം യുഡിഎഫ്’ സങ്കൽപ്പം ഇപ്പോൾ സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായതെന്നും, അതിനാൽ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
The Opposition Leader, Pinarayi Vijayan, has criticized the government's decision to include tax relief for low-alcohol beverages in the latest Finance Bill. He alleged that this move was specifically designed to favor and benefit private business lobbies rather than the public interest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."