30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും
ന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി 30 ദിവസം തുടർച്ചയായി തടവിൽ കഴിയേണ്ടി വന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിർണായക ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാർലമെന്ററി കമ്മിറ്റി (JPC) അംഗീകാരം നൽകിയേക്കും. വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജൂലൈ 17-ഓടെ ജെ.പി.സി ബില്ലിന് അനുമതി നൽകിയേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 20-ഓടെ മൺസൂൺ സമ്മേളനം ആരംഭിക്കുമെന്നാണ് സൂചന.
എന്താണ് 'ഭരണഘടന (130-ാം ഭേദഗതി) ബിൽ, 2025'?
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്.
ബിൽ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ 31-ാം ദിവസം മന്ത്രിസ്ഥാനം നഷ്ടമാകും.
കരട് രേഖ അനുസരിച്ച്, മന്ത്രിമാർക്കെതിരെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവർണർക്കോ നടപടിയെടുക്കാം. മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും കാര്യത്തിൽ ഗവർണർക്കും രാഷ്ട്രപതിക്കുമായിരിക്കും നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരം.
നിയമനിർമ്മാണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഈ ബിൽ രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം.
"കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നതിന് മുൻപ്, വെറും കസ്റ്റഡിയുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത് ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമാണ് എന്നും പ്രതിപക്ഷം നിലപാട് വ്യക്തമാക്കി.
തങ്ങളുടെ ആശങ്കകൾ പൂർണ്ണമായി അവഗണിക്കുകയാണെന്നും സമിതിയെ ഭരണപക്ഷം 'റബ്ബർ സ്റ്റാമ്പ്' ആക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ എം.പിമാർ ജെ.പി.സി നടപടികൾ ബഹിഷ്കരിച്ചിരുന്നു. ബി.ജെ.പി എം.പി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ പാർലമെന്ററി പാനലിൽ പ്രതിപക്ഷ അംഗങ്ങളുടെ വിയോജന കുറിപ്പോടെയായിരിക്കും ബില്ലിന് അംഗീകാരം നൽകുക. പാനലിൽ ബി.ജെ.പി-എൻ.ഡി.എ സഖ്യത്തിനാണ് ഭൂരിപക്ഷം.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം തള്ളിക്കളയുന്നു. 30 ദിവസത്തെ തടവുകാലയളവിനുള്ളിൽ ഒരു ജനപ്രതിനിധിക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാൻ നിയമപരമായി അവസരമുണ്ടെന്നും, അതുകൊണ്ട് തന്നെ ഇത് നീതിന്യായ വ്യവസ്ഥകളുടെ ലംഘനമാകുന്നില്ലെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നിർണായക ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
The Central Government is planning a crucial new legislation stating that a minister will lose their post if they spend 30 consecutive days in jail. The Joint Parliamentary Committee (JPC) is expected to approve the bill soon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."