നൈറ്റ് ലൈഫിന് ദുബൈ തന്നെ സുരക്ഷിതം; നഗരത്തിൽ രാത്രി ഒറ്റയ്ക്ക് നടക്കാൻ ഭയമില്ലെന്ന് 98.7 ശതമാനം പേരും
ദുബൈ: ദുബൈയിൽ രാത്രി സമയത്ത് ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 98.7 ശതമാനം താമസക്കാരും വിശ്വസിക്കുന്നതായി പുതിയ സർവേ. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ നടത്തിയ സർവേയുടെ ഫലങ്ങളാണ് ദുബൈപൊലീസ് പുറത്തുവിട്ടത്.
സർവേ പ്രകാരം ദുബൈയിലെ പൊതുസുരക്ഷയിലും നിയമപാലന സംവിധാനങ്ങളിലുമുള്ള ജനവിശ്വാസം വളരെ ഉയർന്ന നിലയിലാണ്. സുരക്ഷയും ജീവിതനിലവാരവും വിലയിരുത്തുന്ന 'സെക്യൂരിറ്റി-ക്വാളിറ്റി ഓഫ് ലൈഫ്' സൂചികയിൽ 98.2 ശതമാനമാണ് രേഖപ്പെടുത്തിയത്. പകൽ സമയത്ത് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് 99.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.
അതേസമയം, പൊലീസ് സ്റ്റേഷനുകളിലുള്ള പൊതുജന വിശ്വാസം 96.2 ശതമാനമാണെന്നും സർവേ വ്യക്തമാക്കുന്നു. ദുബൈയിലേത് മാത്രമല്ല, യുഎഇയിലെ മറ്റു എമിറേറ്റുകളിലും സുരക്ഷാ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ഉയർന്ന നിലയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഷാർജയിലും സമാനമായ സർവേയിൽ ശ്രദ്ധേയമായ ഫലമാണ് പുറത്തുവന്നത്. 2025-ൽ നടത്തിയ സർവേയിൽ 99.7 ശതമാനം താമസക്കാരും ഷാർജയെ സുരക്ഷിത നഗരമായി വിലയിരുത്തിയിരുന്നു. നിയമവും ക്രമവും നിലനിർത്തുന്നതിൽ ഷാർജ പൊലീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഏകദേശം 99 ശതമാനം പേർ വിശ്വാസം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
English Summary: A new UAE survey found that 98.7% of Dubai residents feel safe walking alone at night, while 99.9% feel safe during the daytime. The survey, conducted by the Federal Competitiveness and Statistics Centre with the Ministry of Interior, also showed high public confidence in police and overall security. Similar findings were reported in Sharjah, where 99.7% of residents said they feel safe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."