പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ
മലപ്പുറം: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിന് കാരണം തേടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.2024-2025 അധ്യായന വർഷത്തിൽ സ്‌കൂളിൽ നിന്ന് 2914 വിദ്യാർഥികളാണ് അധ്യായനം പൂർത്തിയാകും മുമ്പ് പടിയിറങ്ങിയത്. വിദ്യാർഥികൾക്ക് പഠനത്തോടുള്ള താൽപര്യക്കുറവ്,കുടുംബ പ്രശ്‌നങ്ങളാൽ പഠനം നിർത്തിയവർ, മൊബൈൽ ആസക്തി, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കൾക്കുള്ള നിഷേധാത്മക മനോഭാവം,കുടുബത്തിന്റെ മോശം സാമ്പത്തികാവസ്ഥ,യാത്ര പ്രശ്‌നങ്ങൾ,പൊലിസ് കേസ്,മദ്യം - മയക്ക് മരുന്ന് ഉപയോഗം തുടങ്ങി വിവിധങ്ങളായ 1 9 കാരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്.
പഠനത്തോടുള്ള താൽപര്യക്കുറവ് മൂലം 704 (24.16 ശതമാനം)വിദ്യാർഥികളാണ് കഴിഞ്ഞ വർഷം സ്‌കൂൾ പടിയിറങ്ങിയത്.ഇവരിൽ 297 (42.19 ശതമാനം) വിദ്യാർഥികളും വയനാട് ജില്ലയിൽ നിന്നുള്ളവരാണ്. എട്ടാം ക്ലാസിൽ 48,ഒമ്പതാം ക്ലാസിൽ 104,പത്താംക്ലാസിൽ 114 വിദ്യാർഥികളുമാണ് പഠനം പാതി വഴി ഉപേക്ഷിച്ചത്. പാലക്കാട് ജില്ലയിൽ നിന്ന് 92,തൃശൂർ ജില്ലയിൽ നിന്ന് 60,കണ്ണൂരിൽ നിന്ന് 55 വിദ്യാർഥികളും താൽപര്യക്കുറവുകൊണ്ട് പാതി വഴിയിൽ സ്‌കൂൾ വിട്ടിറങ്ങി.സ്‌കൂൾ ആഘോഷങ്ങൾക്ക് വേണ്ടി അടച്ച് പിന്നീട് തുറക്കുമ്പോഴാണ് കൂടുതൽ പേരും പഠനം ഉപേക്ഷിച്ചത്.
കുടുംബ പ്രശ്‌നങ്ങളാൽ പഠനം നിർത്തിയത് 174 വിദ്യാർഥികളാണ്.വിട്ടുമാറാത്ത രോഗം, അപകടങ്ങൾ എന്നിവയാൽ 163 പേരും, മാതാപിതാക്കളുടെ നിഷേധാത്മക മനോഭാവത്തിൽ 78 വിദ്യാർഥികളും സ്‌കൂൾ വിട്ടു.മോശം സാമ്പത്തികവാസ്ഥയിൽ 43 പേരും,മൊബൈൽ ഫോൺ ആസക്തിയിൽ പഠനം വിട്ടത് 33 പേരുമാണ്.സ്‌കൂളിലേക്ക് ദൂരക്കൂടുതൽ പറഞ്ഞ് 29 പേരും പഠനം നിർത്തി.മദ്യം-മയക്ക് മരുന്ന് ഉപയോഗത്തിന്റെ പേരിൽ ഏഴ് പേരാണ് സ്‌കൂൾ വിട്ടത്. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ,ഇളം പ്രായത്തിലെ വിവാഹം എന്നിവയാൽ നാലു പേരും യാത്ര സൗകര്യങ്ങളുടെ അഭാവത്തിൽ 10 പേരും,പൊലിസ് കേസിൽ കുടുങ്ങിയ എട്ട് പേരും സ്‌കൂൾ പാതിവഴി ഉപേക്ഷിച്ചു. കൊഴിഞ്ഞ് പോയവരിൽ 1,070 (36.72 ശതമാനം) വിദ്യാർഥികളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്.
മാതാപിതാക്കൾ നാട്ടിലേക്കോ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്നതോടെ കുട്ടികളേയും കൂടെ കൂട്ടുന്നതോടെ ഇവരുടെ പഠനം പാതി വഴിയിൽ നിലക്കുന്നു. വെസ്റ്റ് ബംഗാൾ,ബീഹാർ,ഉത്തർ പ്രദേശ്, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇത്തരത്തിൽ പഠനം ഉപേക്ഷിച്ച വിദ്യാർഥികൾ. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 390 വിദ്യാർഥികളും,മലപ്പുറത്ത് നിന്ന് 169 വിദ്യാർഥികളും ഇടുക്കിയിൽ നിന്ന് 127 കുട്ടികളും രക്ഷിതാക്കളുടെ കാരണത്താൽ പഠനം ഉപേക്ഷിച്ചു.നേപ്പാൾ,ബംഗ്ലാദേശ് തുടങ്ങിയ അന്യ രാജ്യങ്ങളിൽ നിന്നുള്ള 29 വിദ്യാർഥികളും പാതി വഴി പഠനം ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."