എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയായ എസ്.ഐ.ആർ വഴി ലക്ഷക്കണക്കിന് മുസ്‌ലിം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതായി ഉയരുന്ന പരാതികളിൽ ഗുരുതര ആശങ്ക രേഖപ്പെടുത്തിയ യു.എൻ പ്രത്യേക റിപ്പോർട്ടർമാർ ഇന്ത്യയോട് ആവശ്യപ്പെട്ടത് ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ പ്രത്യേക റിപ്പോർട്ടർമാരാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചത്.
ഈ വിഷയത്തിൽ 60 ദിവസത്തിനകം വിശദീകരണം നൽകാൻ റിപ്പോർട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ മത/വംശീയ വിവരങ്ങൾ, അപ്പീൽ നടപടിക്രമങ്ങൾ, തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് ലഭ്യമായ നിയമപരമായ പരിഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യാ സർക്കാരിനോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച 1992ലെ യു.എൻ പ്രഖ്യാപനത്തിലും പൗരരാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. വിവേചനരഹിതമായ വോട്ടവകാശവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പാക്കുന്ന വ്യവസ്ഥകൾ എസ്.ഐ.ആർ നടപടിയിലൂടെ ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2018ൽ അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പുതുക്കൽ നടപടികൾ നടക്കുന്നതിനിടെയും യു.എൻ പ്രത്യേക റിപ്പോർട്ടർമാർ സമാനമായ ആശങ്ക അറിയിച്ചിരുന്നു. അന്നും വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. യു.എൻ നടപടിക്രമമനുസരിച്ച് ഇന്ത്യയുടെ മറുപടി ലഭിച്ചാൽ ആശയവിനിമയവും സർക്കാരിന്റെ പ്രതികരണവും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. എസ്.ഐ.ആർ നടപടികളിൽ സുതാര്യതയില്ലാത്ത എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണവും റിപ്പോർട്ടിൽ ഉന്നയിക്കുന്നു.
പേരുകളുടെ അക്ഷരത്തെറ്റുകൾ പോലുള്ള നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കൽ, ആവശ്യമായ രേഖകൾ ഹാജരാക്കാൻ മതിയായ സമയം നൽകാതിരിക്കുക, അപ്പീൽ സംവിധാനങ്ങളുടെ അപര്യാപ്തത, ന്യൂനപക്ഷങ്ങളെ പുറത്താക്കാൻ ലക്ഷ്യമിട്ട രാഷ്ട്രീയ പ്രചാരണങ്ങൾ എന്നിവയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എസ്.ഐ.ആർ നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കുന്നത് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണെന്ന് പൊതുവേദികളിൽ പ്രസംഗിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത്തരം പ്രസ്താവനകൾ മുസ്‌ലിംകളെ വിദേശികളുമായി കൂട്ടിക്കുഴയ്ക്കുന്നതാണെന്നും യു.എൻ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."