കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പബ്ലിക്കേഷൻ ഡിവിഷനിൽ നിന്നുള്ള പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട് ആരോപണം. 20 ശതമാനം കമ്മിഷൻ വ്യവസ്ഥയിലാണ് സ്റ്റോറിന് സർവകലാശാല പബ്ലിക്കേഷൻ ഡിവിഷൻ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ, ഇവർ പുസ്തകം എത്ര രൂപയ്ക്കാണ് വിറ്റതെന്നതിനെ പറ്റി കൃത്യമായ കണക്കുകൾ നൽകുന്നില്ല. ഇത് പരിശോധിക്കാൻ സർവകലാശാല ഇതുവരെ തയാറായിട്ടുമില്ല.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെൻട്രൽ കോ ഓപ്പറേറ്റീവ് സ്റ്റോറിലേക്ക് പുസ്തകങ്ങൾ പണം വാങ്ങാതെയാണ് നൽകുന്നത്. പുസ്തകവിൽപ്പന നടത്തി കമ്മിഷൻ കഴിച്ച് തുക പബ്ലിക്കേഷൻ ഡിവിഷനിൽ അടയ്ക്കുകയാണ് ചെയ്തുവരുന്നത്. സ്റ്റോർ പണം നൽകുമ്പോഴാണ് പബ്ലിക്കേഷൻ ഡിവിഷനിൽ തുക ലഭ്യമാവുക. നിശ്ചിത ഇടവേളകളിൽ പുസ്തക വിൽപ്പനയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനും ലഭ്യമാവേണ്ട തുക പൂർണമായും ലഭ്യമായെന്ന് ഉറപ്പുവരുത്തുന്നതിനും നടപടിയില്ല.വിൽപ്പന നടക്കാത്ത ബുക്കുകൾ തിരികെ ഈടാക്കുന്നതിനും ഇവ കൃത്യമായി പരിശോധിക്കുന്നതിനും സംവിധാനമില്ല.
വർഷങ്ങളായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെൻട്രൽ കോ ഓപ്പറേറ്റീവ് സ്റ്റോറിന് പുസ്തകം വിൽപ്പനയ്ക്കായി നൽകുന്നുണ്ട്. എങ്കിലും ഇതിൻ്റെ കൃത്യമായ കണക്ക് സൂക്ഷിച്ചിട്ടില്ല. നിലവിൽ എത്ര തുക അടയ്ക്കാനുണ്ട് എന്നോ എത്ര തുകയുടെ പുസ്തകം സ്റ്റോറിൽ കെട്ടിക്കിടക്കുന്നുണ്ടെന്നോ ഉള്ള ഒരു കണക്കും പബ്ലിക്കേഷൻ ഡിവിഷനിൽ ഇല്ല. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ഉൾപ്പെടുത്തി ഡിമാൻ്റ് രജിസ്റ്റർ സൂക്ഷിച്ചിട്ടുമില്ല. ഇത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾക്കും നഷ്ടത്തിനും ഇടവരുത്തുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് നൽകിയ ഓഡിറ്റ് എൻക്വയറിക്ക് സർവകലാശാല മറുപടി നൽകിയിട്ടില്ല.
പബ്ലിക്കേഷൻ ഡിവിഷൻ്റെ അക്കൗണ്ടിൽ വരവ് വരുന്നത് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സ്ഥാപനത്തിലില്ല. രശീതി ബുക്കുകൾ അച്ചടിച്ച് വരുന്ന മുറയ്ക്ക് സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കേണ്ടതാണ്. എന്നാൽ അത്തരത്തിൽ ഒരു സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. രശീതി നൽകുമ്പോൾ അവയുടെ വിശദാംശം രേഖപ്പെടുത്തുന്ന കളക്ഷൻ രജിസ്റ്ററും സൂക്ഷിച്ചിട്ടില്ല. നൽകിയ രശീതിയുടെ തുക സ്ഥാപനത്തിന് വരവായി ലഭിച്ചത് ഏത് തീയതിയിലാണെന്ന് വ്യക്തമല്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ.
2023-24 വർഷം 182 രശീതികൾ പ്രകാരം തുക പിരിച്ചതായി കാണുന്നുണ്ടെങ്കിലും 12 രശീതി പ്രകാരം പിരിച്ച തുക മാത്രമാണ് ക്യാഷ് ബുക്കിൽ വരവ് വന്നതായി കാണുന്നതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി.അപാകങ്ങൾക്ക് വിശദമായ മറുപടി രേഖകൾ സഹിതം ലഭ്യമാക്കേണ്ടതാണെന്നാവശ്യപ്പെട്ട് നൽകിയ ഓഡിറ്റ് എൻക്വയറിക്ക് ഇതുവരെ മറുപടി ലഭ്യമാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."