പൗരത്വ നിർണയത്തിൽ നീതി പുലരണമെന്നു സുപ്രിംകോടതി
ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്നത് നിയമപരവും നീതിപൂർവവുമായ ന്യായമായ നടപടിക്രമത്തിലൂടെയായിരിക്കണമെന്നും പൗരത്വവും വിദേശി പദവിയും ഭരണഘടനാപരമായി അതീവ പ്രാധാന്യമുള്ള വിഷയമാണെന്നും സുപ്രിംകോടതി. അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധിയും അത് ശരിവച്ച ഗുവാഹത്തി ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. ട്രൈബ്യൂണലും ഹൈക്കോടതിയും നടത്തിയ എല്ലാ നിരീക്ഷണങ്ങളും റദ്ദാക്കിയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പൗരത്വ വിഷയം അഗാധമായ ഭരണഘടനാ പ്രാധാന്യമുള്ളതാണ്. നീതിയുടെ ആവശ്യകതകൾക്കനുസൃതമായാണ് അതു തീരുമാനിക്കേണ്ടത്. അതിനാൽ ന്യായവും നീതിയും മുൻനിർത്തി, എല്ലാ വശങ്ങളും പരിശോധിച്ച് ഇവരുടെ കേസുകളിൽ ട്രൈബ്യൂണൽ വീണ്ടും തീരുമാനമെടുക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ആരെങ്കിലും നിയമവിരുദ്ധമായി ഇന്ത്യൻ പൗരത്വം കൈക്കലാക്കാൻ ശ്രമിക്കുന്നെങ്കിൽ തടയുന്നതിൽ തെറ്റില്ല. നിയമപരമായി ഇന്ത്യൻ പൗരത്വം അവകാശപ്പെടാൻ അർഹതയില്ലാത്ത വ്യക്തികൾ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്തോ തെറ്റായ അവകാശവാദം ഉന്നയിച്ചോ കാലതാമസം മുതലെടുത്തോ അത്തരം പദവി നേടുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തിന് അധികാരമുണ്ട്.
എന്നാൽ അതു ചെയ്യുന്നത് നടപടിക്രമം, നീതി തുടങ്ങിയവ ബലികഴിച്ചാകരുത്. 1946ലെ വിദേശി നിയമത്തിലെ സെക്ഷൻ 9 പ്രകാരമുള്ള നിയമപരമായ നടപടികൾ പൂർണമായും ബാധകമാണെന്നും സുപ്രിംകോടതി ഓർമിപ്പിച്ചു.
പൗരത്വം തെളിയിക്കുന്നതിന് ഹരജിക്കാർ ഹാജരാക്കിയ രേഖകളൊന്നും കോടതി പരിശോധിച്ചില്ല. അവർ സമർപ്പിച്ച രേഖകളുടെ ആധികാരികതയോ സ്വീകാര്യതയോ മതിയായതാണോയെന്ന കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമില്ല, അതെല്ലാം ട്രൈബ്യൂണലാണ് വീണ്ടും സ്വതന്ത്രമായി പരിശോധിക്കേണ്ടതെന്നും ഹൈക്കോടതിയുടെയോ ട്രൈബ്യൂണലുകളുടെയോ മുൻ നിരീക്ഷണങ്ങളിൽ സ്വാധീനപ്പെടാതെ കേസുകൾ പുതുതായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ഫോറിനേഴ്സ് ട്രൈബ്യൂണൽ വിദേശികളെന്നു വിധിച്ച ഹരജിക്കാർ 23 വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാർ മതിയായ രേഖകളോ സാക്ഷ്യങ്ങളോ സമർപ്പിക്കാത്തതിനാൽ ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."