ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിൽ കടുത്ത ഭിന്നതയെന്ന് റിപ്പോർട്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കടുത്ത ഈഗോ പോരാട്ടമാണ് നടക്കുന്നതെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് വെളിപ്പെടുത്തി. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യ അയർലൻഡിനോട് 2-0 നും, പിന്നാലെ ഇംഗ്ലണ്ടിനോട് 4-0 നും ടി20 പരമ്പരകൾ തോറ്റതിന് പിന്നാലെയാണ് കാർത്തിക്കിന്റെ ഈ തുറന്നുപറച്ചിൽ.
ടീമിൽ മലയാളി താരം സഞ്ജു സാംസണെയും 15 കാരനായ യുവവിസ്മയം വൈഭവ് സൂര്യവംശിയെയും പ്ലേയിങ് ഇലവനിൽ മാറി മാറി പരീക്ഷിച്ച രീതിയെ 'കസേര കളി' എന്നാണ് കാർത്തിക് വിശേഷിപ്പിച്ചത്. സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിലായിരുന്നു കാർത്തിക് മനസ്സ് തുറന്നത്.
പരീക്ഷണങ്ങൾ പാളി; സമ്മർദ്ദത്തിൽ താരങ്ങൾ
ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിൽ വൈഭവ് സൂര്യവംശി അരങ്ങേറുമെന്നാണ് കരുതിയിരുന്നതെങ്കിലും സഞ്ജു സാംസണെയാണ് ഓപ്പണറായി നിലനിർത്തിയത്. എന്നാൽ അയർലൻഡിനെതിരായ മത്സരങ്ങൾക്ക് പുറമെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും സഞ്ജു പരാജയപ്പെട്ടതോടെ സഞ്ജുവിനെ ബെഞ്ചിലിരുത്തി. തുടർന്നാണ് രണ്ടാം ടി20യിൽ 15 കാരൻ സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കിയത്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത സമ്മർദ്ദത്തിൽ വൈഭവിനും തിളങ്ങാനാകാതെ വന്നതോടെ അവസാന ടി20യിൽ വീണ്ടും സഞ്ജുവിനെത്തന്നെ ഓപ്പണറായി തിരിച്ചുവിളിക്കുകയായിരുന്നു.
ഈ നിരന്തരമായ മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും രണ്ട് തട്ടിലായതാണെന്ന് കാർത്തിക് ചൂണ്ടിക്കാട്ടുന്നു.
"ചീഫ് സെലക്ടറും ഹെഡ് കോച്ചും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് പുറത്തുനിന്ന് നോക്കുന്ന ആർക്കും മനസിലാകും. അഗാർക്കർ ഭാവിയെ മുൻനിർത്തിയുള്ള ദീർഘകാല പദ്ധതികളുമായാണ് നീങ്ങുന്നത്. എന്നാൽ കളിക്കുന്ന എല്ലാ മത്സരങ്ങളും ഉടനടി ജയിക്കണമെന്ന വാശിയിലാണ് ഗംഭീർ. ഇതാണ് പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിലെ വലിയ ആശയക്കുഴപ്പത്തിന് കാരണം. ഇത് കളിക്കാരുടെ ആത്മവിശ്വാസം തകർക്കും."എന്ന് ദിനേഷ് കാർത്തിക് പറഞ്ഞു.
ബിസിസിഐ അടിയന്തരമായി ഇടപെടണം
രണ്ടോ മൂന്നോ മത്സരങ്ങളിൽ പരാജയപ്പെട്ടാൽ തങ്ങളുടെ സ്ഥാനം തെറിക്കുമെന്ന ഭയം താരങ്ങളിലുണ്ടാക്കാൻ മാത്രമേ ഇത്തരം പരീക്ഷണങ്ങൾ ഉപകരിക്കൂ എന്ന് കാർത്തിക് വിമർശിച്ചു. ഒരു ഭാഗത്ത് ടീമിനെ ദീർഘകാലത്തേക്ക് കെട്ടിപ്പടുക്കാൻ നോക്കുന്ന ചീഫ് സെലക്ടറും, മറുഭാഗത്ത് തോറ്റാൽ തന്റെയും ക്യാപ്റ്റന്റെയും പേര് ചീത്തയാകുമെന്ന് ഭയന്ന് ഉടനടി വിജയം വേണമെന്ന് വാശിപിടിക്കുന്ന കോച്ചും തമ്മിലുള്ള പോരാട്ടമാണിത്.
ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തകർച്ചയെക്കുറിച്ച് വിശദമായ റിവ്യൂ മീറ്റിംഗ് നടത്തുമെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ കാർത്തിക്കിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ വലിയ ചർച്ചകൾക്ക് ഇത് വഴിവെക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."